ഉഡുപ്പി: ഗംഗോളി സ്വദേശിനി വിശാല ഗനിഗയെ ഉഡുപ്പിയിലെ അപ്പാര്‍ട്ടുമെന്റില്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിശാലയെ മൊബൈല്‍ ചാര്‍ജറിന്റെയും ലാപ്ടോപ്പ് ചാര്‍ജറിന്റെയും കേബിളുകള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തിങ്കളാഴ്ചയാണ് വിശാലയെ അപ്പാര്‍ട്ടുമെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗംഗോളി നായക് വാഡിയിലെ വാസു ഗനിഗയുടെ മകളായ വിശാലയെ ഒമ്പത് വര്‍ഷം മുമ്പ് ദുബായ് വ്യവസായിയുടെ പേഴ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന രാമകൃഷ്ണ ഗാനിഗയാണ് വിവാഹം ചെയ്തത്. ദമ്പതികള്‍ മകളോടൊപ്പം ദുബായില്‍ താമസിച്ചുവരുന്നതിനിടെ 2019ല്‍ ഉഡുപ്പി ബ്രഹ്മവാറിനടുത്ത് ഒരു അപ്പാര്‍ട്ടുമെന്റ് സ്വന്തമാക്കുകയായിരുന്നു. അപ്പാര്‍ട്ടുമെന്റില്‍ വിശാല താമസിച്ച മുറിയില്‍ നിന്ന് ഒഴിഞ്ഞ രണ്ട് ചായക്കപ്പുകള്‍ കണ്ടെത്തിയത് പൊലീസിന്റെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. വിശാലയെ കാണാന്‍ അപ്പാര്‍ട്ടുമെന്റില്‍ രണ്ടുപേര്‍ വന്നതിന്റെ സൂചനയാണിതെന്ന് പൊലീസ് കരുതുന്നു. ഇവര്തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വിശാല അപരിചിതരെ അപ്പാര്‍ട്ടുമെന്റിലേക്ക് കടത്തിവിടാറില്ല. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള അപരിചിതര്‍ വന്നാല്‍ വിശാല ഭര്‍ത്താവിനെ വിളിച്ച് വന്നവരെക്കുറിച്ച് കൃത്യമായി മനസിലാക്കിയ ശേഷമേ അകത്തേക്ക് വിടാറുള്ളൂ.
വീടിനുള്ളില്‍ മറ്റ് ആഭരണങ്ങള്‍ ഉണ്ടായിരുന്നിട്ടും വിശാല ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് മോഷ്ടിക്കപ്പെട്ടതെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമാണെന്ന സംശയത്തിന് കാരണമായിട്ടുണ്ട്. കൊലയ്ക്ക് പിന്നില്‍ കവര്‍ച്ചക്കാരാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഘാതകരുടെ ലക്ഷ്യമെന്നും മറ്റെന്തോ കാരണമാണ് കൊലയ്ക്ക്പിന്നിലെന്നും പൊലീസ് പറഞ്ഞു. വിശാലയോടും ഭര്‍ത്താവിനോടും ചിലര്‍ക്ക് സ്വത്ത് സംബന്ധമായ വിരോധമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.