കോഴിക്കോട്: പുതുവത്സര തലേന്ന് കോവളത്ത് മദ്യം വാങ്ങി പോവുകയായിരുന്ന വിദേശ പൗരനെ തടഞ്ഞ പോലീസ് നടപടിയില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ മന്ത്രിമാര്‍ തമ്മിലും വാക്പോര്. സംഭവം ഒറ്റപ്പെട്ടതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ന്യായീകരിച്ചപ്പോള്‍ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പോലീസ് വിനയത്തോടെ പെരുമാറണമെന്നും എന്താണ് സംഭവിച്ചതെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടെയെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോവളത്തേതുപോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്നും മുഹമ്മദ് റിയാസ് മുന്നറിയിപ്പ് നല്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോവളത്തുവെച്ചാണ് ബിവറേജില്‍ നിന്നും അനുവദനീയ അളവില്‍ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരന് സ്റ്റീവനെ ബില്ല് ആവശ്യപ്പെട്ട് പോലീസ് തടഞ്ഞത്. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞതോടെ സ്റ്റീവന്‍ രണ്ടു കുപ്പി മദ്യം റോഡില്‍ ഒഴുക്കി. തിരികെ ബിവറേജില്‍ പോയി ബില്ലുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.
സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണു നടപടി. സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അതേസമയം വിരമിക്കാന്‍ അഞ്ച് മാസം മാത്രം ബാക്കിയുള്ള എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പോലീസ് അസോസിയേഷനും രംഗത്തുണ്ട്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി പോലീസിന്റെ ഭാഗത്ത് നിന്ന് നിരന്തരം വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല വിഷയങ്ങളിലും പൊതുജനങ്ങളോട് സൗഹാര്‍ദമില്ലാത്ത പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പൊതുമധ്യത്തില്‍ മൊബൈല്‍ മോഷണം ആരോപിച്ച് പിഞ്ചുമകളെയും പിതാവിനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ കോടതിയും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കേസില്‍ ഒന്നര ലക്ഷം രൂപ പിഴയും കോടതി ചെലവും നല്കാന് കോടതി ഉത്തരവിട്ടിരുന്നു.