തുരുത്തി, ഒരു തരിമണ്ണുണ്ടെങ്കില്‍ പൊന്നുവിളയിക്കാം എന്ന് തുരുത്തിയിലെ കര്‍ഷകരെ കുറിച്ച് പറയുന്ന കാര്യം ഇനി വീടിന്റെ മട്ടുപ്പാവുണ്ടെങ്കില്‍ പൊന്നുവിളയിക്കാം എന്നാക്കാം. വെറും ആറു സെന്റ് ഭൂമിയില്‍ നിലകൊള്ളുന്ന ഇരുനില വീടിനുടമയായ ജലീല്‍ തൊട്ടിയുടെ പ്രധാന വിനോദമാണ് കൃഷി. അതോടൊപ്പം കളിമണ്‍ നിര്‍മ്മാണങ്ങള്‍, വാട്ടര്‍ബോട്ടിലുകള്‍ ഉപയോഗിച്ചുള്ള ക്രാഫ്റ്റുകള്‍, ഉപ്പിലിട്ടതും അല്ലാത്തതുമായ പലതരം വിഭവങ്ങള്‍ ഉണ്ടാക്കല്‍ ഇതൊക്കെ ജലീല്‍ തൊട്ടിയുടെ വിനോദങ്ങളാണ്. പള്ളിക്കര തൊട്ടി സ്വദേശിയായ ജലീല്‍ തുരുത്തിയിലെ സുലൈമാന്റെയും ഹാജറയുടെയും മകള്‍ മറിയം ബീവിയെ കല്ല്യാണം കഴിച്ചതിന് ശേഷം ഭാര്യ വീടിനടത്ത് ലഭിച്ച ആറ് സെന്റ് ഭൂമിയില്‍ വീട് വെച്ചാണ് തുരുത്തിയില്‍ സ്ഥിരതാമസക്കാരനായത്. പത്തു വര്‍ഷത്തോളമായി ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരുന്ന ജലീല്‍ തൊട്ടി ആറു മാസത്തെ അവധിക്ക് നാട്ടില്‍ വന്നാല്‍ പിന്നെ തന്റെ അവധി കഴിയുന്നത് വരെ വീടിന്റെ മട്ടുപ്പാവില്‍ നല്ല ജൈവ പച്ചകൃഷി ഉണ്ടാക്കാനാനുള്ള ശ്രമം ആരംഭിക്കും. മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ആണെങ്കില്‍ തന്റെ വീടിന് ചുറ്റുമുള്ള ചെറിയ സ്ഥലത്ത് നല്ല അലങ്കാര ചെടികള്‍ വെച്ചുപിടിപ്പിച്ചും ബോട്ടില്‍ ക്രാഫ്റ്റ് ചെയ്തും ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ പരിസ്ഥിതിയെ സൗന്ദര്യവത്കരിക്കും. ഇക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള കഴിവ് വേറെത്തന്നെയാണ്. ഓരോ തവണയും മട്ടുപ്പാവു കൃഷി ചെയ്യുമെങ്കിലും ഇത്തവണ ചെയ്തപ്പോള്‍ തന്റെ മകള്‍ ഫാത്വിമത്ത് ഫിദ എന്ന പതിനൊന്നുകാരി അത് മുഴുവനും വീഡിയോ പകര്‍ത്തി ഓരോന്നിനെ കുറിച്ചും വിശദമായ വിവരണം നല്കി വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. ഇത് വൈറലാവുകയും ചെയ്തു. ഈ വീഡിയോ കണ്ട കാസര്‍കോട് നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ ജലീല്‍ തൊട്ടിയെ നേരിട്ട് കാണാന്‍ എത്തുകയും ഷാളണിയിച്ച് ആദരിക്കുകയുമായിരുന്നു. ജലീല്‍ തൊട്ടിയുടെ മട്ടുപ്പാവു കൃഷി നേരിട്ട് കണ്ട അദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. വളര്‍ന്നു വരുന്ന തലമുറക്ക് വലിയ പ്രചോദനമാണ് ജലീല്‍ തൊട്ടിയെന്ന യുവകര്ഷകനെന്ന് വി.എം. മുനീര്‍ പറഞ്ഞു.
വെണ്ടക്ക, തക്കാളി, പച്ചമുളക്, കപ്പ, ചേമ്പ്, വഴുതനങ്ങ, ചീര, വെള്ളരിക്ക, കോവക്ക, പയര്‍, കുമ്പളങ്ങ, മഞ്ഞള്‍, ഇവ കൂടാതെ ഫ്രൂട്സ് ഇനത്തില്‍ തണ്ണീര്‍മത്തന്‍, ഷമാം, കസ്ക്കസ്, ഔഷധച്ചെടികളായ കറ്റാര്‍വാഴ, പനീക്കൂര്‍ക്ക അങ്ങനെ നിരവധി സസ്യജാലകങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ജലീലിന്റെ മട്ടുപ്പാവ്. ശുദ്ധമായ ജൈവ വളമുപയോഗിച്ചാണ് ജലീല്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. വിളവെടുത്ത പച്ചക്കറികള്‍ ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വിറ്റഴിക്കല്‍ കുറവാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ജലീലിന് കൃഷിയോടുള്ള താല്പര്യം ചെറുപ്പം തൊട്ടുള്ളതാണ്. പ്രവാസിയായെങ്കിലും കൃഷിയോടുള്ള തന്റെ അഭിരുചി മാറ്റിവെക്കാന്‍ ജലീല്‍ ഒരുക്കമല്ലായിരുന്നു. ഇപ്പോള്‍ കോഴി വളര്‍ത്തലും ആരംഭിച്ചിട്ടുണ്ട്.
കളിമണ്ണ് കൊണ്ടുള്ള കരകൗശല നിര്‍മ്മാണത്തിലും പ്രതിഭാധനനാണ് ജലീല്‍. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കരകൗശല നിര്‍മ്മാണ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ സമ്മാനം നേടിയിട്ടുണ്ട്. വീട്ടില്‍ ഇപ്പോള്‍ നിര്‍മ്മിച്ചു വെച്ചിട്ടുള്ള കളിമണ്‍ വസ്തുക്കളില്‍ പ്രധാന ആകര്‍ഷണമാണ് താജ്മഹല്‍ മാതൃക. പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വീടുകള്‍, ഇരുനില വീടുകള്‍ തുടങ്ങിയവയുണ്ട്. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഓട്ടുപാത്രങ്ങള്‍, അളവ് പാത്രങ്ങള്‍ തുടങ്ങിയവയും നിര്‍മ്മിച്ചിരിക്കുന്നു. ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ചവ അനവധിയാണ്. ഔഷധ സസ്യമായ അലോവരയുടെ കളക്ഷന്‍ ആരെയും ഒന്ന് കൊതിപ്പിക്കുന്നതാണ്. അടുത്തതായി മട്ടുപ്പാവില്‍ ഡ്രമ്മിനകത്ത് പ്ലാവ് നട്ട് ചക്ക വിളയിക്കാനുള്ള ശ്രമത്തിലാണ് ജലീല്‍. ഫെബ്രുവരിയില്‍ നാട്ടില്‍ വന്ന ജലീലിന് അടുത്ത് തന്നെ തിരിച്ചു പോകണം.
തന്റെ എല്ലാ കാര്യങ്ങള്‍ക്കും കുടുംബം പൂര്‍ണ്ണമനസ്സോടെ കൂടെയുണ്ടെന്ന് ജലീല്‍ പറഞ്ഞു. ഭാര്യ മറിയം ബീവിയും മക്കളായ ഖദീജത്ത് കുബ്റ, അബ്ദുല്‍ അന്‍സാര്‍, ഫിദ ഫാത്വിമ എന്നിവര്‍ക്കുമൊപ്പം ജലീല്‍ തന്റെ കൃഷിയിടവും സ്വസ്ഥമായി ഭരിക്കുന്നു.