തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ സസ്പെന്ഷന് നേരിടുന്ന ഗ്രേഡ് എസ്ഐ ടികെ ഷാജി താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നല്കി. സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ നടപടി തെറ്റിദ്ധാരണ മൂലമാണെന്നും ടി കെ ഷാജി പറയുന്നു. സസ്പെന്ഷന് പിന്‍വലിക്കണമെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷന് മുഖേനെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
മദ്യം കളയാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത്. നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജോലി ചെയ്തത്്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളതെന്നും പരാതിയില്‍ പറയുന്നു. ബെവ്റിജസ് ഔട്ലെറ്റില് നിന്നും വിദേശി വാങ്ങി വന്ന മദ്യം പോലീസ് റോഡിലൊഴിപ്പിച്ചതിനാണ് ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തത്. അതിനിടെ സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രിന്‍സിപ്പല്‍ എസ്.ഐ അനീഷ്, സിപിഒമാരായ സജിത്ത്, മനീഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
വര്‍ഷങ്ങളായി കോവളത്തു താമസിച്ച് ഹോം സ്റ്റേ നടത്തുന്ന ഡച്ച് പൗരന് സ്റ്റിഗ് സ്റ്റീവന്‍ ആസ്ബെര്‍ഗിനെ (68) ആണ് കോവളം പോലീസ് തടഞ്ഞത്. വെള്ളാറിലെ ബെവ്കോ ഔട്ലെറ്റില് നിന്നു വാങ്ങിയ മൂന്ന് കുപ്പി മദ്യവുമായി താമസസ്ഥലത്തേക്കു പോകുകയായിരുന്ന സ്റ്റീവനെ വാഹനപരിശോധന നടത്തുന്ന പോലീസ് സംഘം തടഞ്ഞുനിര്‍ത്തി ബില്‍ ആവശ്യപ്പെടുകയായിരുന്നു. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാനാകില്ലെന്നു വ്യക്തമാക്കി റോഡില്‍ ഉപേക്ഷിക്കാനും നിര്‍ദേശിച്ചു. പിന്നാലെ രണ്ട് കുപ്പി മദ്യം ഒഴുക്കിക്കളഞ്ഞ വിദേശിയുടെ വിഡിയോ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്ത്തകന് പകര്‍ത്തി. ഇതോടെ മൂന്നാമത്തെ കുപ്പിയിലെ മദ്യം ഒഴിച്ചു കളയേണ്ടതില്ലെന്നും ബില്‍ എത്തിച്ചാല്‍ മതിയെന്നും പോലീസ് നിലപാടു മാറ്റി. തുടര്‍ന്ന് വില്പന കേന്ദ്രത്തില്‍ എത്തി ബില്‍ വാങ്ങി വന്ന സ്റ്റീവനെ പോലീസ് കടത്തിവിടുകയായിരുന്നു.
പോലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും വെള്ളിയാഴ്ച രാത്രി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. അതേസമയം, ബീച്ചിലേക്കു മദ്യവുമായി പോകരുതെന്ന നിര്‍ദേശമാണ് എസ്.ഐ നടപ്പാക്കിയതെന്നാണ് കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ ന്യായീകരണം. മദ്യവുമായി താമസസ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നാണ് സ്വീഡിഷ് പൗരന് പറയുന്നത്.