വയോജനങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വയോജനങ്ങളെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തീവണ്ടിയില്‍ സൗജന്യനിരക്കിലുള്ള യാത്ര എടുത്തു കളഞ്ഞതിന് പുറമെ ലോവര്‍ ബര്‍ത്ത് പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. റെയില്‍വെ 10 വിഭാഗങ്ങളിലെ യാത്രാ സൗജന്യനിരക്കുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ബുദ്ധിമുട്ടിലായത് മുതിര്‍ന്ന പൗരന്മാരാണ്. കിട്ടിക്കൊണ്ടിരുന്ന 40, 50 ശതമാനം സൗജന്യ നിരക്കാണ് എടുത്തു കളഞ്ഞത്. 60 വയസിന് മുകളിലുള്ള പുരുഷന്മാര്ക്കും 58 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കും നല്കിയ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായി. 2017ല്‍ തുടങ്ങിയ മുതിര്‍ന്ന വരെ ഒഴിവാക്കലാണ് അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായത്. 2017ലെ റിസര്‍വേഷന്‍ കോളത്തില്‍ സൗജന്യ നിരക്ക് മുഴുവനായോ പകുതിയായോ ഉപേക്ഷിക്കാന്‍ റെയില്‍വേ ആവശ്യപ്പെട്ടിരുന്നു. കോവിഡിന് ശേഷം 2021 ല്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ സീനിയര്‍ സിറ്റിസണ്‍ കോഡും ഒഴിവാക്കി. ഒരു തീവണ്ടിയില്‍ ആകെയുള്ള ലോവര്‍ ബര്‍ത്തിന്റെ 10 ശതമാനമാണ് ക്വാട്ടയായി വരുന്നത്. അതായത് മലബാര്‍ എക്സ്പ്രസില്‍ 70 ലോവര്‍ ബര്‍ത്താണ് സ്ലീപ്പര്‍ ക്വാട്ടയില്‍ ഉള്ളത്. തേര്‍ഡ് എസിയില്‍ 16ഉം സെക്കന്റ് എസിയില്‍ മൂന്നും ആണ്. ഇതെല്ലാം മുതിര്‍ന്ന പൗരന്മാര്ക്കുള്ളതല്ല. ഗര്‍ഭിണികളായ സ്ത്രീകള്‍, 45 വയസിന് മുകളിലുള്ള സ്ത്രീകള്‍, കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയാണ്. മുതിര്‍ന്നവര്‍ ഒറ്റയ്ക്ക് പോവുകയാണെങ്കിലോ അല്ലെങ്കില്‍ ഒരു ടിക്കറ്റില്‍ മറ്റൊരു മുതിര്‍ന്ന ആളോ ഉണ്ടെങ്കില്‍ മാത്രമേ ലോവര്‍ ബര്‍ത്ത് കിട്ടു. 60 കഴിഞ്ഞ അച്ഛന് മകനോടൊപ്പം യാത്ര ചെയ്യാന്‍ ലോവര്‍ ബര്‍ത്ത് കിട്ടില്ലെന്നര്‍ത്ഥം. ദൂരെദിക്കുകളിലെ ബന്ധുജനങ്ങളെ സന്ദര്‍ശിച്ചും വിനോദ തീര്‍ത്ഥയാത്രകള്‍ നടത്തിയുമാണ് മിക്ക ആളുകളും ജീവിത സായാഹ്നം ചെലവഴിക്കുന്നത്. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് മാറിയ ജീവിത സാഹചര്യത്തില്‍ വിശ്രമകാല ജീവിതത്തിലെ യാത്രയ്ക്ക് വളരെ പ്രാധാന്യമാണ് കല്പിക്കുന്നത്. വയോജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് സഹായമെത്തിക്കാനും സമാശ്വസിപ്പിക്കാനും ചെയ്യേണ്ടതിനുപകരം അവരെ നിഷ്കരുണം തളര്‍ത്തുകയാണ് റെയില്‍വെ ചെയ്യുന്നത്. കോവിഡ് കാലത്ത് ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അവര്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടിവന്നിരിക്കയാണ്. എത്രയോ കാലമായി റെയില്‍വെയ്ക്ക് മുഴുവന്‍ നിരക്കും നല്‍കിയാണവര്‍ യാത്ര ചെയ്തത്. റെയില്‍വെയുടെ ടിക്കറ്റ്-ടിക്കറ്റിതര വരുമാനത്തില്‍ നിന്നാണ് ഇതുവരെ ആനുകൂല്യം നല്‍കിയിരുന്നത്. റെയില്‍വെയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന് വിനോദസഞ്ചാരമാണ്. ജോലിയില്‍ നിന്ന് വിരമിച്ചവരിലേറെപേര് കുടുംബസമേതം തീര്‍ത്ഥാടനത്തിനും മറ്റുമായി ദീര്‍ഘദൂര യാത്ര ചെയ്യുന്നവരാണ്. യാത്രാകൂലിയില്‍ ഇളവ് ലഭിക്കുന്നത് അവര്‍ക്കൊരു പ്രോത്സാഹനമാണ്. ഇളവുകള്‍ ഇല്ലെങ്കില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും വരുമാനം ഇടിയുകയും ചെയ്യും. വയോജനങ്ങള്‍ക്കുള്ള നിരക്കിളവ് ആനുകൂല്യം പുനസ്ഥാപിക്കാതിരിക്കുന്നതിലൂടെ റെയില്‍വെ സ്വന്തം വരുമാനം മാത്രമല്ല ഇല്ലാതാക്കുന്നത്. ആഭ്യന്തര തീര്‍ത്ഥാടനം വിനോദ സഞ്ചാര മേഖലയെ ക്ഷീണിപ്പിക്കുന്നതുമാണ്. 60 വയസ് പിന്നിട്ടവര്‍ക്ക് തീവണ്ടികളില്‍ യാത്രാനിരക്കില്‍ സൗജന്യം മിക്ക രാജ്യങ്ങളിലും ഉണ്ട്. കോവിഡ് കാലത്തും തുടരുന്നുണ്ട്. സൗജന്യ നിരക്ക് വരുമാനം കുറക്കുകയല്ല, കൂട്ടുകയാണെന്ന് റെയില്‍വെ മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാനാവുന്നില്ല. വയോജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താന്‍ സംസ്ഥാനസര്‍ക്കാരും നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. എട്ട് വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ വയോജന നയം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ അവകാശങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനസര്‍ക്കാരും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തണം. കോവിഡിന് മുമ്പുണ്ടായിരുന്നതു പോലെ വയോജനങ്ങളുടെ യാത്രാനിരക്കില്‍ ഇളവ് പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റെയില്‍വെ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണം. സംസ്ഥാനത്തെ എം.പിമാരും മുഖ്യമന്ത്രിയും കക്ഷിനേതാക്കളുമാണ് അതിന് കൂട്ടായശ്രമം നടത്തേണ്ടിയിരിക്കുന്നത്.