കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ കവര്‍ച്ച നടന്നുകൊണ്ടിരിക്കയാണ്. തകര്‍ത്തുപെയ്യുന്ന മഴയും കൂരാകൂരിരുട്ടുമൊക്കെ മോഷ്ടാക്കള്‍ക്ക് അനുകൂലഘടകമാകുന്നു. കഴിഞ്ഞ ദിവസം ഹൊസങ്കടിയിലാണ് വലിയൊരു കവര്‍ച്ച അരങ്ങേറിയത്. സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ട് ജ്വല്ലറി കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങളും പണവും കവരുകയായിരുന്നു. ഹൊസങ്കടി രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 14 കിലോഗ്രാം വെള്ളിയാഭരണം, 4,48,000രൂപ, 2,60,000 രൂപ വില വരുന്ന മറ്റ് ആഭരണങ്ങള്‍ എന്നിവയാണ് മോഷ്ടിച്ചത്. ലോക്കര്‍ തുറക്കാനാവാത്തതിനാല്‍ പത്ത് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കര്‍ണാടക ഭട്കല് സ്വദേശികളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനം ഉള്ളാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് എട്ട് കിലോ വെള്ളി ആഭരണങ്ങളും രണ്ടര ലക്ഷത്തോളം രൂപയും ഏതാനും വാച്ചുകളും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മോഷണക്കേസുകളില്‍ പ്രതിയായിരുന്നവര്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെ പ്രതികള്‍ ഉള്ളാള്‍ പൊലീസിന്റെ വലയിലായെങ്കിലും പൊലീസ് പിന്തുടരുന്നതിനിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏതാനും ദിവസം മുമ്പാണ് കാഞ്ഞങ്ങാട് നയാബസാറിലെ മെജസ്റ്റിക്ക് കമ്യൂണിക്കേഷനിലും ആലാമിപ്പള്ളിയിലെ നീതി മെഡിക്കല്‍ ഷോപ്പിലും ഉള്‍പ്പെടെ കവര്‍ച്ച നടന്നത്. കാഞ്ഞങ്ങാട്ടെ രണ്ട് വസ്ത്രശാലകള്‍, മൂന്ന് മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലും കവര്‍ച്ച നടക്കുകയുണ്ടായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഒരാളടക്കം അഞ്ച് പേരെ ഇതിനകം പൊലീസിന് അറസ്റ്റ് ചെയ്യാനായത് കവര്‍ച്ചയുടെ ചുരുളഴിയിക്കും. ബാക്കിയുള്ളവരെ കൂടി വലയിലാക്കാന്‍ കഴിയണം. കാഞ്ഞങ്ങാട്ടെ ഒരു ജഡ്ജിയുടെ വീട്ടിലും ഇവര്‍ കവര്‍ച്ച നടത്താന്‍ ഒരുങ്ങിയിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. സ്കൂട്ടറിലെത്തിയ സംഘം വീട് കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അയല്പക്കത്തെ വീട്ടുകാര്‍ ഉണര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്കൂട്ടറും കവര്‍ച്ചാ ഉപകരണങ്ങളും ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ രാത്രി കാലത്ത് നഗരപ്രദേശങ്ങളില്‍ ആരും ഉണ്ടാവാറില്ല. പൊലീസിന്റെ റോന്ത് ചുറ്റല് ഉണ്ടെങ്കിലും ഇതൊന്നും മോഷ്ടാക്കളുടെ ഓപ്പറേഷന് തടസമാകുന്നില്ല. നഗരങ്ങളില്‍ എല്ലായിടത്തും സി.സി.ടി.വികള്‍ വെച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പ്രവര്‍ത്തിക്കുന്നില്ല. ലക്ഷങ്ങള്‍ ചെലവാക്കിയാണ് ഇവ സ്ഥാപിക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ തന്നെ ഇതെല്ലാം കേടാവുകയും പിന്നീട് നന്നാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ പൊലീസിന്റെ ശ്രദ്ധ ഈ വഴിക്ക് തിരിഞ്ഞതും മോഷ്ടാക്കള്‍ക്ക് ഗുണം ലഭിച്ചു. നല്ലൊരു ഭാഗം പൊലീസുകാര്‍ക്കും കോവിഡ് ഡ്യൂട്ടിയുള്ളതിനാല്‍ രാവും പകലും പട്രോളിങ്ങിനും മറ്റുമായി ഇറങ്ങാനാവുന്നില്ല. പൊലീസ് പരിശോധന കര്‍ശനമാക്കുകയും വീട്ടുടമകളും സ്ഥാപന ഉടമകളും ജാഗ്രതയോടെ ഇരിക്കുകയും ചെയ്യേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.