ഓ, സൗദിഅറേബ്യാ... അപാരം ഈ കിടയറ്റ ആസൂത്രണം

മഹാമാരിക്കാലത്തെ ഹജ്ജ് കിടയറ്റ ഒരുക്കങ്ങള്‍ കൊണ്ട് ചരിത്രത്തിന്റെ ഭാഗം തന്നെയായി മാറിയിരിക്കുകയാണ്. ഒരു വൈറസ് പോലും പടരരുതെന്ന ഉറച്ച തീരുമാനത്തില്‍ കിടയറ്റ ഒരുക്കങ്ങള്‍ നടത്തി 2021 ലെ ഹജ്ജ് കര്‍മ്മം വളരെ വിജയകരമായി പൂര്‍ത്തീകരിച്ച സൗദി ഭരണകൂടം വിശ്വാസികളുടെ മാത്രമല്ല, ലോകത്തിലെ തന്നെ പ്രശംസക്ക് പാത്രമയിരിക്കുകയാണ്. ആശങ്കയുടെ നിഴലുകള്‍ക്കിടയിലും 60,000 ത്തോളം പേരെ അണിനിരത്തി ഹജ്ജ് കര്‍മ്മം നടത്താന്‍ സൗദി അറേബ്യ നടത്തിയ അത്യസാധാരാണമായ ഒരുക്കങ്ങളെ കുറിച്ച് പറയാന്‍ ഇത്തവണ ഹജ്ജിനെത്തിയ ഓരോ വിശ്വാസിക്കും വലിയ ആവേശമാണ്. […]

മഹാമാരിക്കാലത്തെ ഹജ്ജ് കിടയറ്റ ഒരുക്കങ്ങള്‍ കൊണ്ട് ചരിത്രത്തിന്റെ ഭാഗം തന്നെയായി മാറിയിരിക്കുകയാണ്. ഒരു വൈറസ് പോലും പടരരുതെന്ന ഉറച്ച തീരുമാനത്തില്‍ കിടയറ്റ ഒരുക്കങ്ങള്‍ നടത്തി 2021 ലെ ഹജ്ജ് കര്‍മ്മം വളരെ വിജയകരമായി പൂര്‍ത്തീകരിച്ച സൗദി ഭരണകൂടം വിശ്വാസികളുടെ മാത്രമല്ല, ലോകത്തിലെ തന്നെ പ്രശംസക്ക് പാത്രമയിരിക്കുകയാണ്. ആശങ്കയുടെ നിഴലുകള്‍ക്കിടയിലും 60,000 ത്തോളം പേരെ അണിനിരത്തി ഹജ്ജ് കര്‍മ്മം നടത്താന്‍ സൗദി അറേബ്യ നടത്തിയ അത്യസാധാരാണമായ ഒരുക്കങ്ങളെ കുറിച്ച് പറയാന്‍ ഇത്തവണ ഹജ്ജിനെത്തിയ ഓരോ വിശ്വാസിക്കും വലിയ ആവേശമാണ്.
60000 ഹാജിമാരുടെയും മാസ്‌ക് അടക്കം നേരാനേരം അണുവിമുക്തമാക്കുകയും എന്തിന്, സാത്താന്റെ പ്രതീകത്തിന് നേരെ എറിയാനുള്ള കല്ല് പോലും അണുവിമുക്തമാക്കിയുള്ള ഒരുക്കങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ക്കും മീതെയുള്ള സൗകര്യങ്ങളാണ് ഓരോ ഹാജിമാര്‍ക്കും വേണ്ടി സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്നത്.
സൗദിഅറേബ്യക്ക് മാത്രം കഴിയുന്ന നേതൃത്വ പാടവമായി ഇതിനെ കാണണം. മൂവായിരം ബസുകള്‍, അമ്പത് പേര്‍ക്ക് ഇരിക്കാവുന്ന ഓരോ ബസിലും ഇരുപത് ഹാജിമാര്‍ മാത്രം. ഹാജിമാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കി ഓരോ മിനുട്ടിലും അണുമുക്തമാക്കുന്ന നടപടികള്‍. അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ക്ക് എല്ലാ സഹായത്തിനും സുരക്ഷാ വിഭാഗം കൂടെ നിന്നു. മികച്ച സൗകര്യമാണ് സൗദി ഒരുക്കിയത്. അമ്പത് പേര്‍ക്ക് പോലും ഒന്നിച്ചിരിക്കാന്‍ ലോകത്തിന്റെ ഒരു ഭാഗത്തുപോലും കഴിയാത്ത ഇന്നത്തെ മഹാമാരിയുടെ സാഹചര്യത്തില്‍ 60,000 പേര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗകര്യം ഒരുക്കിയത് ഒരാള്‍ക്ക് പോലും കോവിഡ് വൈറസ് ഉണ്ടാവാതെ ശ്രദ്ധിച്ചുകൊണ്ടുള്ള അതി സൂക്ഷ്മമായ ഒരുക്കങ്ങളോടെയാണ്. സാധാരണയായി 25 ലക്ഷത്തിലധികം പേര്‍ സംഗമിക്കാറുള്ള മനുഷ്യ മഹാ സംഗമം കോവിഡ് വലിയ വിപത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് പോലും സൗദി അറേബ്യ അരലക്ഷത്തിലേറെ പേരെ പങ്കെടുപ്പിച്ചാണെങ്കിലും മനോഹരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇത്രയും പേര്‍ പങ്കെടുത്ത മനുഷ്യ സംഗമത്തില്‍ ഹജ്ജ് പൂര്‍ത്തീകരിച്ചു ഹാജിമാര്‍ മടങ്ങുമ്പോള്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധിച്ചിട്ടില്ലെന്നത് അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമായും തന്റെ അതിഥികള്‍ക്ക് അല്ലാഹുവിന്റെ കാവലായും വിശ്വാസികള്‍ കരുതുന്നു. മഹാമാരിയുടെ മൂന്നാം ഘട്ടം അതിരൂക്ഷമാകുന്ന സമയത്ത് ലോക മുസ്ലീങ്ങള്‍ക്ക് മുഴുവനും വേണ്ടിയാണ് ആ അറുപതിനായിരം പേര്‍ ഹജ്ജ് എന്ന പുണ്യ കര്‍മ്മം നിര്‍വ്വഹിച്ചതെന്നും അക്കൂട്ടത്തില്‍ ഒരാള്‍ ഞാന്‍ ആയിരുന്നുവെന്നതും വലിയ സന്തോഷം പകരുന്നു.
ഹജ്ജ് കര്‍മ്മത്തിനെത്തിയ 60,000 പേരില്‍ നിന്ന് 20 പേര്‍ വീതമടങ്ങിയ 3000 സംഘങ്ങളാക്കിയും ഓരോ സംഘത്തിനും പ്രത്യേക വളണ്ടിയര്‍മാരെ നിയമിച്ചും സൗദി ഭരണകൂടം ആദ്യം മുതല്‍ തന്നെ കൃത്യമായ പ്ലാന്‍ തയ്യാറാക്കി. ഓരോ 20 ഗ്രൂപ്പിനെയും നിയന്ത്രിക്കാന്‍ ഓരോ സെക്യൂരിറ്റി വിഭാഗം തന്നെ നിലയുറപ്പിച്ചിരുന്നു. ഇവര്‍ കൃത്യമായി ക്യാമറ മുഖേന വീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാ തീര്‍ത്ഥാടകരും അഞ്ചാം തീയതി തന്നെ മക്കയില്‍ എത്തുകയും എട്ടാം തീയതി വരെ മൂന്നു ദിവസം പ്രത്യേകം തയ്യാറാക്കിയ ഹോട്ടലില്‍ താമസിക്കുകയും പിന്നീട് നേരത്തെ ഒരുക്കിവെച്ച 3000 ബസുകളിലായി ഹജ്ജ് കര്‍മ്മത്തിന് മിനയിലെ ഖൈമയില്‍ എത്തിക്കുകയുമായിരുന്നു. 20 പേരുടെ അകലം ഓരോ മീറ്റര്‍ വച്ച് ഓരോ ആള്‍ക്കും അര മീറ്റര്‍ ഉയരത്തിലുള്ള ഒരു ഷീറ്റ് കൊണ്ട് വേര്‍തിരിച്ചു. ഓരോരുത്തര്‍ക്കും അംഗശുദ്ധി വരുത്താനും മറ്റും ആവശ്യത്തിന് ഓരോ ടാപ്പ് സംവിധാനം ഒരുക്കിയിരുന്നു. 60,000 പേര്‍ക്ക് 60,000 വാട്ടര്‍ ടാപ്പ്!
ഓരോ 20 പേര്‍ക്കും അവര്‍ താമസിക്കുന്ന കൈമയുടെ അരികിലായി തന്നെ താല്‍ക്കാലികമായി നിര്‍മ്മിച്ച ശുചിമുറിയും ക്രമീകരിച്ചിരുന്നു. ഇതേ രീതിയാണ് അറഫാ മൈതാനത്തും ഒരുക്കിയിരുന്നത്. ഹാജിമാര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിളമ്പുന്നതിന് ഓരോ 20 ചെറിയ ഡൈനിങ് ടേബിള്‍ മാതൃകയിലുള്ള സംവിധാനവും ഒരുക്കിയിരുന്നു. തീര്‍ത്ഥാടനത്തിന് മൊത്തം 60,000 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഓരോ ഹാജിമാര്‍ക്കും വെറും 20 പേര്‍ മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഗ്രൂപ്പ് തിരിച്ചുള്ള ഈ ക്രമീകരണം എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. സാത്താന് കല്ലെറിയുന്ന സ്ഥലത്ത് പോലും ഒരു തിരക്കും അനുഭവപ്പെട്ടിരുന്നില്ല. കല്ലേറ് കര്‍മ്മം കഴിഞ്ഞ് ഹറമില്‍ എത്തിയതും അവിടെ ത്വവാഫ് നിര്‍വഹിക്കപ്പെട്ടതും അതിനുശേഷം സഹ്ഇ നിര്‍വഹിക്കപ്പെട്ടതുമെല്ലാം 20 പേരെ വെച്ചാണ്. ഇവരുടെ ആരാധനാക്രമങ്ങള്‍ എല്ലാം കഴിഞ്ഞതിന് ഓരോ ഹാജിമാരെയും അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് സൗദി അറേബ്യക്കുള്ളിലുള്ള പല സ്ഥാനത്തേക്കും കൊണ്ടുവിടാനും വളണ്ടിയര്‍മാര്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. സൗദി അറേബ്യയിലെ പല പ്രദേശങ്ങളിലും പോകേണ്ടവര്‍ക്ക്, എയര്‍പോര്‍ട്ടിലാണെങ്കില്‍ അവിടെ, ട്രെയിനില്‍ ആണെങ്കില്‍ അവിടെ കൃത്യമായി എത്തിച്ചു. കുറേക്കൂടി വ്യക്തമാക്കി പറഞ്ഞാല്‍ 60000 പേര്‍ ഒത്തുകൂടിയ ഇത്തവണത്തെ ഹജ്ജ് കര്‍മ്മം ഓരോ ഹാജിമാര്‍ക്കും അനുഭവപ്പെട്ടത് കേവലം 20 പേര്‍ മാത്രം ഒത്തുകൂടിയ ഒരു ഹജ്ജായിട്ടാണ്. അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കാനുള്ള കൃത്യമായ പ്ലാനിംഗോടുകൂടിയ സംവിധാനമൊരുക്കാന്‍ സൗദി ഭരണകൂടത്തിന് കഴിഞ്ഞുവെന്നത് അവരുടെ ഭരണനൈപുണ്യത്തിന് ലഭിച്ച വലിയ അംഗീകാരമായി കാണണം. ഇത്രയും പേര്‍ ഒരുമിച്ച് കൂടിയിട്ടും ആകാശ വീക്ഷണം നടത്തിയ ക്യാമറകളുടെ കണ്ണില്‍ നിലത്ത് ഒരു കഷ്ണം വേസ്റ്റ് പേപ്പര്‍ പോലും കാണാന്‍ കഴിഞ്ഞില്ലെന്നത് ആ പ്ലാനിംഗിന്റെ വിജയത്തെയാണ് എടുത്തുകാട്ടുന്നത്. ഒട്ടും തിരക്കറിയാതെ, ആഗ്രഹിച്ചതുപോലെ തന്നെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ഹൃദയവുമായി വളരെ ഭംഗിയായി തന്നെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഇത്തവണ കഴിഞ്ഞു എന്നത് വലിയ അനുഗ്രഹമായി കാണുന്നു. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല. ഞാന്‍ അടക്കം കാസര്‍കോട് ജില്ലക്കാരായ അമ്പതോളം പേരെങ്കിലും ഇത്തവണ ഹജ്ജിന് ഉണ്ടായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാവരും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവരാണ്. ദുല്‍ഹിജ്ജ 7 വരെ പൊള്ളുന്ന ചൂടായിരുന്നു മക്കയിലെങ്കില്‍ 8മുതല്‍ 13 വരെ ഹജ്ജ് ദിവസങ്ങളില്‍ നല്ല കാലാവസ്ഥയായിരുന്നു.
ഇടയ്ക്ക് മഴ പെയ്തും ശരീരത്തിനും മനസിനും കുളിര്‍മ്മയേകി. സൗദി ഭരണകൂടത്തിനോടൊപ്പം തന്നെ മഹാമാരിക്കാലത്തെ ഹജ്ജ് കര്‍മ്മം ഇത്രയും വലിയ വിജയമാക്കുന്നതില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച പൊലീസ്, ആരോഗ്യ വിഭാഗത്തെയും പ്രത്യേകം അഭിനന്ദിച്ചേ തീരൂ.

Related Articles
Next Story
Share it