സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. 500 നും ആയിരത്തിനുമിടയില്‍ വില വരുന്ന വാക്സിനാണ് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിക്കുന്ന ഓക്സ്ഫെഡ് വാക്സിനാണ് വിതരണത്തിനെത്തുക. വാക്സിന് എത്തിയാലുടന്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ എല്ലാ സംസ്ഥാനങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരളവും സജ്ജമാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനാണ് ശ്രമം. മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഇതിനായി ശേഖരിച്ചുകഴിഞ്ഞു. നിലവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടലിലേക്ക് കൈമാറിക്കഴിഞ്ഞു. ആവശ്യമായ വാക്സിന് സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് സജ്ജമാക്കാന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈറിസ്ക് ഗ്രൂപ്പില്‍ പെട്ടവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന് നല്‍കുക. കോവിഡിന്റെ കാഠിന്യം അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ പടരുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സംഭവിച്ചത് അതാണ്. 25ഓളം ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം മരണ നിരത്തില്‍ റിക്കാര്‍ഡ് ഭേദിച്ചതും കാണാതെ പോകരുത്. ഇക്കഴിഞ്ഞ ബുധനാഴ്ച 3265 പേരാണ് മരിച്ചത്. ഒറ്റ ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണിത്. കോവിഡ് വാക്സിന് അനുമതിക്കായി കാത്തുനില്‍ക്കുമ്പോഴാണ് കോവിഡ് അതിരൂക്ഷമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് മരണസംഖ്യ കുത്തനെ ഉയര്‍ന്നത്. മെയ് 7ന് 2769 കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതായിരുന്നു അമേരിക്കയിലെ ഇതുവരെയുള്ള ഏറ്റവും വലിയ കണക്ക്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂറ്റ് ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന് ഒരു ഡോസിന് 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കമ്പനി സൂചന നല്‍കുന്നുണ്ട്. സ്വകാര്യ വിപണിയില്‍ 1000 രൂപ നിരക്കില്‍ നല്കാവുന്ന വാക്സിന് കൂടുതല്‍ തോതില്‍ സര്‍ക്കാര്‍ വാങ്ങുന്ന സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിക്കുന്നത്. വാക്സിന്റെ നാലുകോടി ഡോസുകള്‍ തയ്യാറാക്കിവെച്ചിട്ടുണ്ടത്രെ. ഓരോ വാക്സിനേഷന് കേന്ദ്രത്തിലും ഒരു സമയം 100 പേരെയാണ് കുത്തിവെക്കുക. ഒരു ഡോസ് മരുന്ന് നല്കാന് അരമണിക്കൂറെടുക്കും. വാക്സിനേഷന് വേധേയരായവരുടെ ആരോഗ്യ നില നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമയപരിധി വെച്ചിരിക്കുന്നത്. നിലവില്‍ കോവി ഷീല്‍ഡ്, കോ വാക്സിന്, ഫൈസര്‍ എന്നീ വാക്സിനുകളാണ് ഇന്ത്യയില്‍ അടിയന്തിര വിതരണത്തിനുള്ള അനുമതി തേടിയിരിക്കുന്നത്. ഒരു വാക്സിന്റെ കാര്യത്തിലും ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ വരും ആഴ്ച തന്നെ അനുമതി നല്‍കിയേക്കുമെന്ന സൂചന ലഭിക്കുന്നുണ്ട്. വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ രാജ്യത്ത് വാക്സിനേഷന് ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്സിന് സൗജന്യമായി നല്‍കണമോ എന്നത് സംബന്ധിച്ചും എത്ര വില ഈടാക്കണമെന്നതും സംബന്ധിച്ച തീരുമാനം കേന്ദ്രം കൈക്കൊണ്ടിട്ടില്ല. തയ്യാറായിക്കൊണ്ടിരിക്കുന്ന വാക്സിനുകളിലധികവും കോവിഡ് വൈറസിനെ നിര്‍വ്വീര്യമാക്കുന്നതില്‍ 70-95 ശതമാനം വരെ പ്രതിരോധ ശേഷി നല്കാന് കഴിയുന്നതാണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അവയുടെയൊന്നും പ്രതിരോധശേഷി എത്രകാലം നിലനില്‍ക്കുമെന്ന് പൂര്‍ണമായും മനസിലാക്കിയിട്ടില്ല. അതിനെകുറിച്ചുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും വാക്സിന് എത്തിയാല്‍ ജനങ്ങള്‍ക്ക് ഇത് സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്ര-സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം.