കോവിഡ് സൃഷ്ടിച്ച വലിയ വിപത്തില്‍ നിന്ന് ജനങ്ങള്‍ ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പൊതുഗതാഗതം ആരംഭിക്കുകയും ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തുവെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും തൊഴില്‍ പുനസ്ഥാപിച്ചിട്ടില്ല. തൊഴില്‍ നഷ്ടപ്പെട്ട പതിനായിരങ്ങള്‍ ഉണ്ട്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നവരുടെ ജീവിതമാണ് തീര്‍ത്തും കീഴ്മേല്‍ മറിഞ്ഞത്. ആയിരങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തിയത്. നാട്ടിലെത്തിയ അവരുടെ മുന്നില്‍ നിസ്സഹായാവസ്ഥയാണ് ഉടലെടുത്തിരിക്കുന്നത്.
പുതിയ സംരംഭങ്ങള്‍ തുടങ്ങണമെങ്കില്‍ വലിയ മുതല്‍ മുടക്ക് വേണം. തൊഴില്‍ നഷ്ടപ്പെട്ട് ഒരു സുപ്രഭാതത്തില്‍ എല്ലാം ഇട്ടെറിഞ്ഞ് വന്നവര്‍ക്ക് അതിനുള്ള വഴിയും ഇല്ല. അവരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കുറേ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. സംസ്ഥാനത്തെ അസംഘടിത മേഖലയാണ് ജീവിക്കാന്‍ മാര്‍ഗമില്ലാതെ കഷ്ടപ്പെടുന്ന മറ്റൊരു വിഭാഗം. ഈ വിഭാഗത്തെ കടക്കെണിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 34 ശതമാനം പേരാണത്രെ ജീവിതം വഴി മുട്ടിക്കഴിയുന്നത്. ഇതില്‍ പലരും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് ഓരോ ജോലികള്‍ ചെയ്തു വന്നിരുന്നവരാണ്. തൊഴില്‍ നഷ്ടമായതോടെ ഇവരുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരിക്കയാണ്.
സംസ്ഥാനത്തെ നിര്‍മ്മാണ, സേവന മേഖലകളെ സജീവമായി നിലനിര്‍ത്തിയിരുന്ന അസംഘടിത മേഖല നേരിടുന്നത് അതിരൂക്ഷമായ പ്രതിസന്ധിയാണ്. കണക്കനുസരിച്ച് 23 ലക്ഷം സംരംഭങ്ങളിലായി സംസ്ഥാനത്ത് അസംഘടിത മേഖലകളിലായി 43 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ഇത് 2015-16 കാലത്തെ കണക്കാണ്. 2020 മാര്‍ച്ചില്‍ അടച്ചിടല്‍ പ്രഖ്യാപിക്കുന്ന കാലത്ത് ഈ സംഖ്യ ഇരട്ടിയിലേറെ ആയിട്ടുണ്ടാവണം. നിര്‍മ്മാണ, സേവന മേഖല പഴയ നിലയിലേക്ക് തിരിച്ചു പോകാത്തത് കൊണ്ട് തൊഴിലാളികളുടെ നില കൂടുതല്‍ ദുരിതത്തിലാണ്.
ഈ രംഗത്ത് 78 ശതമാനത്തോളം പേര്‍ക്ക് തൊഴിലില്ലാതായി. 30 ശതമാനം പേരും ഈ രംഗത്ത് തിരിച്ചെത്തിയിട്ടില്ല. കോവിഡ് വ്യാപനവും കണ്ടെയ്ന്മെന്റ് സോണുകളും പെരുകിയതോടെ ഈ മേഖലയില്‍ ഇപ്പോഴും ഉണര്വ്വുണ്ടായിട്ടില്ല. 81 ശതമാനത്തോളം അതിഥി തൊഴിലാളികളും തൊഴില്‍ രഹിതരായി. നല്ലൊരു ഭാഗവും തിരിച്ചുപോയി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ഇവരുടെ അഭാവവും തടസ്സം സൃഷ്ടിക്കുന്നു. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം പുലര്‍ത്തുന്നവരാണ് ഈ മേഖലയിലുള്ളവര്‍.
ഇവരൊക്കെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ വായ്പയെടുത്താണ് ജീവിതച്ചെലവ് കണ്ടെത്തുന്നത്. എളുപ്പം പണം കിട്ടുന്ന ഹുണ്ടികക്കാരില്‍ നിന്ന് കഴുത്തറപ്പന്‍ പലിശക്ക് കടം വാങ്ങിയവരുമുണ്ട്. കര്‍ഷകരുടെ സ്ഥിതിയും ഇതിലപ്പുറമാണ്. വിളകള്‍ക്ക് മെച്ചപ്പെട്ട വിലയില്ലാത്തത് മാത്രമല്ല വിളനഷ്ടം കാരണവും പിടിച്ചു നില്ക്കാനാവാത്ത സ്ഥിതിയാണ്. അത് കൊണ്ട് തന്നെ ബാങ്കുകളുടെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ച് ഇവര്‍ക്ക് തിരിച്ചടവന് അല്പമെങ്കിലും സാവകാശം നല്‍കണം.