കാസര്‍കോട്: ജനസംഖ്യയും ജോലിഭാരവും കണക്കിലെടുത്ത് വില്ലേജ് ഓഫീസുകള്‍ വിഭജിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തില്‍ ജില്ലയിലെ ഏറ്റവും ജോലിഭാരം കൂടിയ വില്ലേജായി കണ്ടെത്തിയ വില്ലേജാണ് കുഡ്ലു ഗ്രൂപ്പ് വില്ലേജ്. മലയോര പഞ്ചായത്തുകളില്‍ പോലും മൂന്നും നാലും വില്ലേജ് ഓഫീസുകള്‍ ഉള്ളപ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുഴുവനും മധൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്ന കൂഡ്ലു ഗ്രൂപ്പ് വില്ലേജ് ഇതുവരേയും വിഭജിച്ചിട്ടില്ല. ഇരുപതിനായിരത്തിലധികം ജനസംഖ്യയുള്ള വില്ലേജുകള്‍ വിഭജിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ 2011ലെ സെന്‍സസ് പ്രകാരം മാത്രം അരലക്ഷത്തിലേറെ പേരുള്ള കൂഡ്ലു വില്ലേജ് പഴയപടി കിടക്കുകയാണ്. കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 33 പോളിങ് സ്റ്റേഷനുകള്‍ ഈ വില്ലേജ് പരിധിയിലാണ്. ജില്ലയില്‍ ആദ്യമായി റിസര്‍വ്വേ നടപടികള്‍ ആരംഭിച്ചതും വര്‍ഷങ്ങളായി റിസര്‍വ്വേ അപാകതകള്‍ നിലനില്ക്കുന്നതുമായ വില്ലേജില്‍ ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ പോലും അനുവദിച്ചിട്ടില്ല. പ്രതിമാസം ഓണ്‍ലൈനായും മാനുവലായും 3000 ഓളം അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫീസറും ജീവനക്കാരും രാപ്പകല്‍ അധ്വാനിച്ചാണ് ഓഫീസ് നിയന്ത്രിക്കുന്നത്. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാല്‍ പാലം വരെ വ്യാപിച്ചുകിടക്കുന്നതാണ് ഈ വില്ലേജ്. കൂഡ്ലു വില്ലേജിന്റെ നേര്‍പകുതി ജനസഖ്യയുള്ള ചെറുവത്തൂര്‍ വില്ലേജും അഞ്ചിലൊന്ന് ജനസഖ്യയുള്ള പഡ്രെ വില്ലേജും സമീപകാലത്ത് വിഭജിച്ചിരുന്നു.
എന്നിട്ടും ഇതിനേക്കാള്‍ ജനസഖ്യയും ജോലിഭാരവുമുള്ള കൂഡ്ലു, ചെങ്കള, ഉപ്പള, കാസര്‍കോട് കസബ, കോയിപ്പാടി, കളനാട് വില്ലേജുകള്‍ വിഭജിച്ചിട്ടില്ല. റവന്യൂ മന്ത്രി ജില്ലക്കാരനായിട്ടുകൂടി വര്‍ഷങ്ങളായുള്ള ഈ മുറവിളിക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.