തിരുവനന്തപുരം: 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചും വിലക്കയറ്റം തടയുന്നതിന് 2000 കോടി രൂപ വകയിരുത്തിയും ആരോഗ്യമേഖലക്ക് ഊന്നല്‍ നല്‍കിയും ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ വിലയിരുത്തിയ സംസ്ഥാന ബജറ്റില്‍ ഏറ്റവും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കേരളത്തിലെ 20 ജംഗ്ഷനിലെ ഗതാഗതകുരുക്കഴിക്കാന്‍ 200 കോടി രൂപ വിലയിരുത്തി. ആറ് പുതിയ ബൈപാസുകള്‍ നിര്‍മ്മിക്കും. ഇതിനായി 200 കോടി രൂപ നീക്കിവെച്ചു. തുറമുഖങ്ങള്‍, ലൈറ്റ് ഹൗസ്, ഷിപ്പിംഗ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വകയിരുത്തി. കെ.എസ്.ആര്.ടി.സി വികസനത്തിന് 1000 കോടി രൂപ മാറ്റിവെച്ചു. 140 മണ്ഡലത്തിലും സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിന് 350 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി രൂപയാണ് നീക്കിവച്ചത്. കണ്ണൂരിലും കൊല്ലത്തും പുതിയ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ആരോഗ്യമേഖലക്ക് 2629 കോടി രൂപ അനുവദിച്ചു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യമിഷന് 482 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വരും. മലയാള സിനിമക്കായി പുതിയ മ്യൂസിയം സ്ഥാപിക്കും. തിരുവനന്തപുരം അങ്കമാലി എം.സി റോഡിന്റെയും കൊല്ലം ചെങ്കോട്ട റോഡിന്റെയും വികസനത്തിന് 1500 കോടി രൂപ നല്‍കും. പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഹബ്ബുകള്‍ക്ക് 1000 കോടി രൂപയുടെ വായ്പ പ്രഖ്യാപിച്ചു. കുറഞ്ഞ പലിശയിലായിരിക്കും ഇത്. കെ ഫോണ്‍ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നാല് സയന്‍സ് പാര്‍ക്കുകള്‍ക്ക് 1000 കോടി രൂപ അനുവദിച്ചു. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ക്കായി ഈ വര്‍ഷം 260 കോടി രൂപ ബജറ്റില്‍ വകയിരുത്തി. രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന വിവിധ തൊഴില്‍ ദായക പദ്ധതികള്‍ നടപ്പിലാക്കും. കേരളത്തിലെ പത്ത് സര്‍വ്വകലാശാലകള്‍ക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള വായ്പക്ക് പലിശയിളവ് നല്‍കും. ഇതിനായി 15 കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 50 ശതമാനം ഫെറിബോട്ടുകള്‍ സോളാറാക്കും. മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി സിയാല്‍ മാതൃകയില്‍ മാര്‍ക്കറ്റിംഗ് കമ്പനി സ്ഥാപിക്കും. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കാനും വിപണനം ചെയ്യാനും സൗകര്യമുള്ള 10 മിനിഫുഡ് പാര്‍ക്കുകള്‍ ആരംഭിക്കും. ഇതിന് 100 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കും. ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി രൂപ അനുവദിച്ചു. മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാന് രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തി. വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 50 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി വ്യക്തമാക്കി. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് 92 കോടി അനുവദിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാദമിക്ക് 12 കോടി രൂപ നല്‍കും. തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട് ആര്‍ട്ട് ഗാലറിക്കുമായി 28 കോടി രൂപ അനുവദിച്ചു. പാലക്കാട് എം.എസ്. വിശ്വനാഥ സ്മാരകത്തിന് ഒരു കോടി രൂപയും കണ്ണൂരില്‍ ചെറുശ്ശേരി സ്മാരകത്തിന് രണ്ടുകോടി രൂപയും വൈക്കത്ത് പി. കൃഷ്ണപിള്ള സ്മാരകത്തിന് 2 കോടി രൂപയും അനുവദിച്ചു. തുഞ്ചത്ത് എഴുത്തച്ഛന് ഗവേഷണ കേന്ദ്രത്തിന് ഒരു കോടി രൂപയും ചാവറയച്ചന് ഗവേഷണ കേന്ദ്രത്തിന് ഒരു കോടി രൂപയും അനുവദിച്ചു.