കാഞ്ഞങ്ങാട്: സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും വായനാശീലം ജനങ്ങള്‍ക്ക് പകര്ന്നുനല്കിയതില് വലിയ പങ്കുവഹിക്കുകയും ചെയ്ത പി.എന്‍. പണിക്കരെ മാടുക്കത്തെ അപ്പുക്കുട്ടന് നായര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇവിടത്തെ ആദിവാസി കോളനിയില്‍ അക്ഷരവെളിച്ചമെത്തിക്കാന്‍ ജീവിതം സമര്‍പ്പിച്ച സാക്ഷരതാ പ്രവര്ത്തകന് കൂടിയാണ് അപ്പുക്കുട്ടന്‍നായര്‍. പി.എന്‍. പണിക്കര്‍ ഇവിടെയെത്തിയ ആ നല്ല അനുഭവം വായനാദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഈ 73 കാരന്. 1986ല്‍ കാന്‍ഫെഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാനടുക്കത്തെത്തിയ പണിക്കര്‍ക്ക് നല്കിയ സ്വീകരണം നാടിന്റെ ഉത്സവമായിരുന്നു. ആദിവാസികളായ കുഞ്ഞിക്ക, മാണിക്യന് എന്നിവര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന് ഒരുകേന്ദ്രം ഉണ്ടാക്കാന്‍ വേണ്ടി തങ്ങളുടെ അഞ്ച് സെന്റ് സ്ഥലം വിട്ടുകൊടുത്തതും അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇവിടെ നിര്‍മ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് പണിക്കര്‍ എത്തിയത്. അപ്പുക്കുട്ടന് നായരാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്. പി.എന്‍. പണിക്കര്‍ തന്റെ വീട്ടിലെത്തിയതും മറക്കാനാവാത്ത അനുഭവമാണ്. മാനടുക്കം കോളനിക്ക് ശാസ്ത്രീനഗര്‍ എന്ന പേരിട്ടതും പി. എന്‍. പണിക്കരായിരുന്നു. കോട്ടയം പൊന്കുന്നത്തുനിന്ന് എന്‍.എസ്. എസ്. കുടിയേറ്റ കാലത്താണ് അപ്പുക്കുട്ടന് നായര്‍ പനത്തടിയിലെത്തിയത്. പോസ്റ്റുമാനായി ജോലി ലഭിക്കുന്നതോടെ ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലാണ് അക്ഷരത്തിന്റെ വെളിച്ചം പകര്ന്നുനല്കിയത്. കാന്‍ഫെഡ് ജില്ലാ സെക്രട്ടേറിയറ്റംഗം, പനത്തടി പഞ്ചായത്ത് സാക്ഷരത കീപേഴ്സണ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. വൈദ്യുതി എത്താത്ത കാലമായതിനാല്‍ റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിലാണ് അക്ഷരങ്ങള്‍ പകര്ന്നുനല്കിയതെന്നും പി.എന്‍. പണിക്കരുടെ സന്ദര്‍ശനത്തോടെ പ്രദേശത്ത് സാക്ഷരതാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് വന്നതായും അപ്പുക്കുട്ടന് നായര്‍ ഓര്‍ക്കുന്നു.
ഭാര്യ: തങ്കമണി. മക്കള്‍: അജിത് കമാര്, അനില്‍ കുമാര്‍.