കാസര്‍കോട്: അതിര്‍ത്തികള്‍ കടക്കുന്ന കാസര്‍കോടിന്റെ ചികിത്സാ പെരുമയുടെ മികവ് തിരിച്ചറിഞ്ഞ് ഗുജറാത്തില്‍ നിന്നുള്ള കുടുംബം. അപകടത്തില്‍ സാരമായി പരിക്കേറ്റ് ഉപ്പൂറ്റിയുടെ ഭാഗത്ത് വ്രണം ബാധിച്ച് കാലിന്റെ താഴ് ഭാഗം മുറിച്ചുമാറ്റേണ്ടിവരുമെന്ന അവസ്ഥയിലുണ്ടായിരുന്ന പ്രമേഹ രോഗി കൂടിയായ 43 കാരി തളങ്കരയിലെ മാലിക് ദീനാര്‍ ആസ്പത്രിയില്‍ ഡോ. മൊയ്തീന് കുഞ്ഞിയുടെ പരിചരണത്തില്‍ സുഖം പ്രാപിച്ചു. ജുലായ് 3നാണ് ഗുജറാത്ത് സ്വദേശിനിയായ ഫര്‍സാന അപകടത്തില്‍പ്പെട്ടത്. ചികിത്സയിലൂടെ മറ്റു പരിക്കുകള്‍ ഭേദമായെങ്കിലും ഉപ്പൂറ്റിയുടെ ഭാഗം ഉണങ്ങാതെ വ്രണമായി രൂപപ്പെടുകയായിരുന്നു. കഠിനമായ വേദന സഹിച്ച് നിരവധി ആസ്പത്രികളില്‍ ചെന്നെങ്കിലും വ്രണം ബാധിച്ച ഭാഗം മുറിച്ചുമാറ്റാതെ സുഖപ്പെടില്ലെന്നാണ് അവിടങ്ങളിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. 6 മാസം മുമ്പ് ഗുജറാത്തില്‍ നിന്നുള്ള നസീമാ ബാനു കാല്പാദത്തിലും വിരലുകളിലും വ്രണം ബാധിച്ച് സമാന അവസ്ഥയില്‍ തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയിലെത്തി സുഖംപ്രാപിച്ച് മടങ്ങിയ വാര്‍ത്ത ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഈ വിവരമറിഞ്ഞ് ഫര്‍സാനയുടെ ബന്ധുക്കള്‍ ഡോ. മൊയ്തീന് കുഞ്ഞിയെ ബന്ധപ്പെടുകയായിരുന്നു. വ്രണത്തിന്റെ വീഡിയോ പരിശോധിച്ചപ്പോള്‍ ഏറെ വെല്ലുവിളി നിറഞ്ഞ ചികിത്സയാണെന്ന് മനസ്സിലാക്കിയെങ്കിലും വേദനകൊണ്ട് വലഞ്ഞ സ്ത്രീയുടെ ദുരിതം മനസ്സിലാക്കി കാസര്‍കോട്ടേക്ക് വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 45 ദിവസത്തെ ചികിത്സയിലൂടെ വ്രണം 98 ശതമാനത്തോളം മാറ്റിയെടുക്കാനായെന്ന് ഡോ. മൊയ്തീന് കുഞ്ഞി ഉത്തരദേശത്തോട് പറഞ്ഞു.
മാലിക് ദീനാര്‍ ആസ്പത്രിയില്‍ ഡോ. മൊയ്തീന് കുഞ്ഞിയുടെ നേതൃത്വത്തില്‍ ഡോ. പ്രജ്വല്‍, ഡോ. റിസ്വാന്, ഡോ. ഫെബിന് ഫഹദ്, ഡോ. ഫെബീന എന്നിവരടങ്ങുന്ന ടീമാണ് ചികിത്സ നടത്തിയത്. നഴ്സിംഗ് ജീവനക്കാരും അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഫിയാസ്, ആസ്പത്രി ചെയര്മാന് കെ.എസ് അന്‍വര്‍ സാദത്ത് എന്നിവരും എല്ലാവിധ പിന്തുണയും നല്കി.