തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന് അത് ചരിത്ര മുഹൂര്‍ത്തമായി. പാര്‍ട്ടി രൂപീകരണം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച് നിന്ന ഐ.എന്‍.എല്ലിന് ലഭിച്ച മന്ത്രിസ്ഥാനം അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്. മൂന്ന് സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഒരിടത്തുമാത്രമാണ് ജയിക്കാനായതെങ്കിലും ആ ഒരു പ്രതിനിധിക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ അര്ഹമായം സ്ഥാനം നല്കി.
ഇന്ത്യന്‍ മതേതരത്വത്തിന്റെ ശ്രീകോവില്‍ ആയ ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തപ്പോള്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് വിട്ടിറങ്ങി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് എന്ന ആദര്‍ശവാദി രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച ഐ.എന്‍.എല്‍ ഇക്കാലമത്രയും ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ ഇടതുപക്ഷം പടിക്ക് പുറത്തുനിര്‍ത്തിയിട്ടും ആദര്‍ശം കൈവിടാത്ത രാഷ്ട്രീയ പ്രസ്ഥാനത്തെ ഒടുവില്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്നണി പ്രവേശനം നല്‍കുകയും തുടര്‍ന്ന് വരുന്ന ആദ്യ സര്‍ക്കാരില്‍ തന്നെ മന്ത്രിസ്ഥാനം നല്‍കുകയും ചെയ്തു.
കോഴിക്കോട് സൗത്തില്‍ നിന്ന് 12000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച അഹ്മദ് ദേവര്‍കോവിലിന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുകളാണ് എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. മുന്നണി മാനദണ്ഡപ്രകാരം ആദ്യത്തെ രണ്ടര വര്‍ഷമാണ് ദേവര്‍കോവില്‍ മന്ത്രിയാകുക. വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് ദേവര്‍കോവില്‍ ചുമതലയേറ്റു.
1959 മെയ് 20ന് ജനിച്ച ദേവര്‍കോവില്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യാദൃശ്ചികം മാത്രം. ദേവര്‍കോവിലിന്റെ മന്ത്രി സ്ഥാനാരോഹണം ദേവര്‍കോവില്‍ പുത്തലത്ത് വീട്ടില്‍ ഉമ്മയും സഹോദരിമാരും മറ്റു ബന്ധുക്കളും പായസം വിതരണം ചെയ്ത് ആഘോഷിച്ചു. അദ്ദേഹം ജനിച്ചു വളര്‍ന്ന തറവാട്ട് വീട്ടില്‍ സഹോദരിമാരായ ആഇശ, സൗദ, ഷറീന എന്നിവരും എളാപ്പ അഹ്മദ് ഹാജിയും എത്തിയിരുന്നു. പ്രായാധികൃം കാരണം പ്രയാസമനുഭവിക്കുന്ന ഉമ്മ മര്‍യം മകന്റെ സത്യപ്രതിജ്ഞ ടെലിവിഷനിലൂടെ കണ്ടു. ദേവര്‍കോവിലിന്റെ ഭാര്യയും മക്കളും തിരുവനന്തപുരത്തെത്തിയിരുന്നു.