കാഞ്ഞങ്ങാട്: വാട്സ് ആപില്‍ പ്രചരിച്ച വിവാദശബ്ദസന്ദേശവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് രണ്ട് മുസ്ലിംലീഗ് നേതാക്കള്‍ക്ക് പിറകെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ മറ്റ് ഭാരവാഹികളും രാജിവെച്ചു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി സ്ഥാനം ബഷീര്‍ വെള്ളിക്കോത്തും വൈസ് പ്രസിഡണ്ട് സ്ഥാനം എ. ഹമീദ് ഹാജിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഴുന്വന് ഭാരവാഹികളും രാജിവെക്കാന്‍ തീരുമാനിച്ചത്. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ അസീസ്, മുബാറക് ഹസൈനാര്‍ ഹാജി, സെക്രട്ടറിമാരായ ജാതിയില്‍ ഹസൈനാര്‍, കെ.യു ദാവൂദ്, ബഷീര്‍ ആറങ്ങാടി എന്നിവരാണ് പുതുതായി രാജിവെച്ചത്. രാജിക്കത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി. എന്നാല്‍ ഖാസി രാജി സ്വീകരിച്ചിട്ടില്ല. ജനറല്‍ ബോഡി യോഗം വരെ സ്ഥാനങ്ങളില്‍ തുടരണമെന്ന് ഖാസി അഭ്യര്‍ഥിച്ചു. ബഷീര്‍ വെള്ളിക്കോത്ത് രാജിവെച്ചതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല ഏറ്റെടുത്ത മൊയ്തുമൗലവി രാജിവെച്ചിട്ടില്ല. സംയുക്ത ജമാഅത്ത് പ്രസിഡണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് താത്ക്കാലിക പ്രസിഡണ്ടായിരുന്ന എ ഹമീദ് ഹാജിക്ക് സ്ഥാനം നഷ്ടമായതോടുകൂടിയാണ് ജമാഅത്ത് ഭാരവാഹികള്‍ക്കിടയില്‍ ചേരിതിരിവും രൂപപ്പെട്ടത്. ഹമീദ് ഹാജി പഴയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഈ മാസം 12നാണ് പുതിയ കമ്മിറ്റി അധികാരമേറ്റെടുത്തത്. തൊട്ടുപിന്നാലെ ബഷീര്‍ വെള്ളിക്കോത്തിനെതിരായ ശബ്ദസന്ദേശം വാട്സ് ആപില്‍ പ്രചരിക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുണ്ടായ പ്രശ്നത്തിനൊടുവില്‍ ബഷീര്‍ വെള്ളിക്കോത്ത് സ്ഥാനമൊഴിയുകയായിരുന്നു. ശബ്ദസന്ദേശം പ്രചരിപ്പിച്ചുവെന്ന ആരോപണത്തിന് വിധേയനായ ഹമീദ് ഹാജിയും രാജിവെച്ചൊഴിയുകയായിരുന്നു.