കാസർകോട്: കാസർകോട്ടെ വർധിച്ചു വരുന്ന കോവിഡ് സാഹചര്യങ്ങളെ ഗൗരവത്തോടെ തന്നെയാണ് സർക്കാരും ജില്ലാ ഭരണകൂടവും കാണുന്നതെന്നും ഇതിനെ പ്രതിരോധിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായും മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബുവും പറഞ്ഞു.
ജൂണ്‍ ആദ്യ വാരത്തോടെ ഉണ്ടായേക്കാവുന്ന കോവിഡ് രോഗികളുടെ കണക്കിലേക്ക് മെയ് ആദ്യവാരത്തില്‍ തന്നെ കണക്കുകള്‍ ഉയര്‍ന്നപ്പോഴാണ് ലോക് ഡൗണ്‍ ആവശ്യമായതെന്നും ലോക്ഡൗണിനെ തുടര്‍ന്ന് ഈ കണക്ക് വലിയ തോതില്‍ കുറയുന്നത് ആശ്വാസമാണെന്നും കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാള്‍ ജനങ്ങള്‍ ഇത്തവണ സര്‍ക്കാറിനോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് വര്‍ധിക്കാനുള്ള സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗത്തിന് ശേഷം ഇന്നുച്ചയ്ക്ക് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
16000 ൽ പരം കോവിഡ് രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്. ഇതിൽ 95 ശതമാനം രോഗികളും വീടുകളിൽ തന്നെ ചികിത്സയിൽ കഴിയുകയാണ്.
ഒന്ന് രണ്ട് ദിവസങ്ങളിൽ ജില്ലയിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടെങ്കിലും കിട്ടാവുന്ന സ്ഥലങ്ങളിൽ നിന്നൊക്കെ സിലിണ്ടറുകൾ സംഘടിപ്പിച്ച് താൽക്കാലികമായുണ്ടായ പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്.
682 പേർ മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ ഇപ്പോൾ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. 147 ബെഡുകളാണ് നിലവിൽ ജില്ലയിലുള്ളത്. ഇത് വൈകാതെ തന്നെ 1016 ആക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ ഉപയോഗം കൂടുമ്പോൾ ജില്ലക്ക് ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യം മുൻകൂട്ടി കണ്ടാണ് ജില്ലയിൽ തന്നെ ഓക്സിജൻ പ്ളാൻറ് ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിച്ചിട്ടുള്ളത്. മെയ് 27 ന് ടെൻഡർ നടപടി പൂർത്തീകരിച്ച് ഒന്നര മാസത്തിനുള്ളിൽ തന്നെ പ്രവർത്തന സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ജില്ലയിൽ പ്രതിദിനം 360 ഓക്സിജൻ സിലണ്ടറുകൾ ആവശ്യമുണ്ട് . അതിനായി അഹമ്മദാബാദില്‍ സിലിണ്ടറിന് ഓര്‍ഡര്‍ കൊടുത്തെങ്കിലും ലഭിക്കാന്‍ 4 ആഴ്ച സമയമെടുക്കും. ഈ പ്രശ്നം നേരിടാനായാണ് ജില്ലാകളക്ടര്‍ ഓക്സിജന്‍ ചാലഞ്ച് നടത്തിയത്.
ജില്ലാ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓക്സിജന്‍ ചാലഞ്ചിലൂടെ 150 ഓക്സിജന്‍ സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചു. വീണ്ടും 150 സിലിണ്ടറുകള്‍ കൂടി ലഭിച്ചാല്‍ ജില്ലയ്ക്ക് അത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വാങ്ങുന്ന സിലിണ്ടറുകള്‍ സര്‍ക്കാര്‍ വാങ്ങുന്ന സിലിണ്ടറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വെന്റിലേറ്ററുകളുടെ അഭാവം കാരണം രോഗികൾക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇത് വരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അക്കാര്യം പരിശോധിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിഇ ചന്ദ്രശേഖരൻ പറഞ്ഞു.
ജില്ലയിൽ മൂന്നു ലക്ഷത്തിലധികം പേർക്ക് ഇതിനോടകം വാക്സിനേഷൻ നൽകാൻ കഴിഞ്ഞെന്നും ലഭ്യത അനുസരിച്ച് മുഴുവൻ പേരിലേക്കും ഇത് എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദ്ദേഹം കൂട്ടിച്ചേർത്തു .
WATCH VIDEO:
‘ആശങ്ക വേണ്ട ; നിലവിലെ സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ പര്യാപ്തം’ – കാസർകോട് ഗസ്റ്റ് ഹൌസിൽ മന്ത്രി ഇ ചന്ദ്രശേഖരൻ, ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു എന്നിവർ ഇന്നുച്ചയ്ക്ക് വിളിച്ചു ചേർത്ത വാർത്താ സമ്മേളനം. പൂർണമായും കാണാം.
#utharadesamnews #EChandrashekaran #DrDSajithBabu #KasaragodDistrict #Covid #Oxygen #Ventillator