കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അബ്ദുല്റഹ്മാന് ഔഫിനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദ് അടക്കം മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. നാലുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന സൂചനകളെ തുടര്‍ന്ന് ഒരാളെ കൂടി കേസില്‍ പ്രതിചേര്‍ത്തേക്കും. സംഘട്ടനത്തില്‍ തലക്ക് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രി വൈകിയാണ് ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇര്‍ഷാദിന് പുറമെ ഇസ്ഹാഖ്, ഹസന് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേര്‍. കാസര്‍കോട്ടെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച ഇര്‍ഷാദിനെ വിശദമായ ചോദ്യങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. ഡി.വൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ആദ്യം ഇസ്ഹാഖിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇര്‍ഷാദിനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയതും ഇസ്ഹാഖായിരുന്നു. മിനിഞ്ഞാന്ന് രാത്രി മുതല്‍ ആസ്പത്രിയില്‍ പൊലീസ് നിരീക്ഷണമുണ്ടായിരുന്നു.
അതേസമയം അബ്ദുല്റഹ്മാന് ഔഫിന്റെ പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൃദയത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി സുഹൃത്ത് ഷുഹൈബിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ഔഫിന് നേരെ ആക്രമണമുണ്ടായത്. അക്രമി സംഘത്തില്‍ ഒരുപാട് പേരുണ്ടായിരുന്നുവെന്നും മൂന്നുപേരെ മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളുവെന്നുമാണ് ഷുഹൈബ് മൊഴി നല്‍കിയത്. പിന്നീട് മറ്റൊരു പ്രതിയുടെ പേര് കൂടി നല്‍കിയിട്ടുണ്ട്. ബാവ നഗര്‍ ഭാഗത്ത് നിന്ന് ബൈക്കില്‍ തങ്ങള്‍ വരുമ്പോള്‍ കുറേ വാഹനങ്ങളും വെളിച്ചവും എതിരെ വരുന്നത് കണ്ടുവെന്നും തിരികെ പോകാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഷുഹൈബ് പറയുന്നു. ബൈക്കില്‍ നിന്ന് വീണപ്പോള്‍ മറ്റൊരാള്‍ കല്ലുമായി വന്നു. ഇതുകണ്ട് ഞാന്‍ ഓടി. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പ്രതി അബ്ദുല്‍റഹ്മാന്റെ കഴുത്തിന് പിടിച്ചുനില്‍ക്കുന്നത് കണ്ടുവെന്നും ഷുഹൈബിന്റെ മൊഴിയിലുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ ഇര്‍ഷാദിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.