കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ ചില വിദ്യാര്‍ത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് താന്‍ പറഞ്ഞത് മൊത്തം വിദ്യാര്‍ത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണെന്നും തന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും താന്‍ നിര്‍വ്യാജം മാപ്പ് പറയുന്നുവെന്നും കാസര്‍കോട് ഗവ.കോളേജിലെ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. എം. രമ പത്രക്കുറിപ്പില്‍ പറഞ്ഞു.
തങ്ങളാണ് എല്ലാറ്റിന്റെയും അധികാരികളാണെന്ന ഗര്‍വ്വുമായി കോളേജില്‍ എസ്.എഫ്.ഐ നടത്തുന്ന പ്രവര്‍ത്തനം നാശകരമാണെന്നും പുറമേ നിന്നുള്ള ആളുകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം കോളേജില്‍ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നേരത്തെ പഠനം പൂര്‍ത്തിയാക്കിപ്പോയ ചില വിദ്യാര്‍ത്ഥികള്‍ എന്നും ക്യാംപസിലെത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അവരുടെ ഇടപെടല്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനത്തിന് തടസ്സമാണെന്നും നന്നായി പഠിക്കുന്ന, ഉന്നത വിജയം നേടാന്‍ കഴിവുള്ള പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരുടെ ഭാവി നശിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും രമ പറഞ്ഞു.
ഇക്കാര്യം താന്‍ സൂചിപ്പിച്ചപ്പോള്‍ പെണ്‍കുട്ടികളെ നശിപ്പിച്ചു എന്ന രീതിയില്‍ ആയിപ്പോയിട്ടുണ്ട്. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഒരു വിദ്യാര്‍ത്ഥിയുടെ പേര് ആ നിലയില്‍ പരാമര്‍ശിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കാസര്‍കോട് ഗവ.കോളേജില്‍ 97 ശതമാനം മാര്‍ക്ക് ലഭിച്ച ഉയര്‍ന്ന നിലവാരം ലഭിച്ച കുട്ടികളാണ് പ്രവേശനം ലഭിക്കുന്നത്. പകുതി സീറ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷനായും ഉണ്ട്. കുഴപ്പക്കാര്‍ എല്ലാ വിഭാഗക്കാരുമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ളു. റിസര്‍വേഷന്‍ പ്രകാരം കോളേജിലെത്തിയ മാര്‍ക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് പറഞ്ഞ് താന്‍ ജാതിയധിക്ഷേപം നടത്തിയതായി കാണിച്ച് ഇപ്പോള്‍ എസ്.എഫ്.ഐ ഒരു സംഭാഷണ ശബ്ദശകലം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒരു ചാനലുകാരന്റെ ഒരു ചോദ്യത്തിന് മറുപടിയായി എല്ലാ കാര്യങ്ങളും വിവരിക്കുന്നതിനിടയില്‍ ഒരു നാക്കുപിഴയായി വന്ന ഒരു വാചകം താന്‍ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും അവര്‍ അത് പ്രസിദ്ധീകരിക്കാതെ കളഞ്ഞതുമാണ്. എന്നാല്‍ അത് ചോര്‍ത്തിയെടുത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളെ തനിക്കെതിരായി തിരിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്നും തന്റെ പേരില്‍ അങ്ങനെയൊരു വാര്‍ത്ത വരാന്‍ ഇടയായതില്‍ മാപ്പ് പറയുന്നുവെന്നും ഡോ. എം. രമ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.