കണ്ണൂര്‍: മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ അദ്ദേഹം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാമെന്ന് ഇ.പി ജയരാജന് അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടി പദവികളെല്ലാം ഒഴിയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചതായി വാര്‍ത്തകളുണ്ട്. അനാരോഗ്യമാണ് പദവികള്‍ ഒഴിയാനുള്ള കാരണമായി മുന്നോട്ട് വെച്ചിരിക്കുന്നതെങ്കിലും റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് പിന്നിലെ കാരണമെന്നാണ് സൂചനകള്‍.
സി.പിഎം സംസ്ഥാന സമിതിയില്‍ പി. ജയരാജന് ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ പരാതി എഴുതി നല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്കിയ മറുപടി. നിലവിലെ സാഹചര്യത്തില്‍ പി. ജയരാജന് പരാതിയുമായി മുന്നോട്ട് തന്നെ പോകാനാണ് സാധ്യത. ആ സാഹചര്യത്തില്‍ വിഷയം വീണ്ടും കലങ്ങിമറിയുമെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷനെ വെക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇ.പി വിഭാഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമടക്കം ഒഴിയുന്നതാണ് നല്ലതെന്നും ഇ.പി വിഭാഗം കരുതുന്നു.
വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചക്ക് വരും. പാര്‍ട്ടി വേദികളില്‍ തന്നെ പ്രതിരോധമുയര്‍ത്താനാണ് ഇ.പിയുടെ നീക്കം. പി. ജയരാജനെതിരെ ഉയര്‍ന്ന ക്വട്ടേഷന്‍-സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങള്‍ക്ക് ശക്തികൂട്ടി പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ഇ.പിയുടെ ഭാഗത്ത് നിന്നുണ്ടായേക്കും. ഇതിന്റെ ഭാഗമായി പി. ജയരാജനെതിരെ ഇതിനോടകം കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് ഇ.പി അനുകൂലികള്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം.
അതേ സമയം ഇ.പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിവാദ സ്ഥാപനത്തിന്റെ സി.ഇ.ഒ തോമസ് ജോസഫ് തള്ളി. ഇ.പിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദികം ആയുര്‍വേദ വില്ലേജില്‍ നിക്ഷപിച്ചതെന്നും അത് കോടികളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്. മകന്റെ ഷെയര്‍ ഒന്നരശതമാനമേ വരുന്നുള്ളൂ. മകന് സ്ഥാപനത്തിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്.