കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന് എന്ന കുണ്ടാര്‍ ബാലനെ (48) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്)യില്‍ പുനരാരംഭിച്ചു. കോവിഡിനെ തുടര്‍ന്ന് ഈ കേസിന്റെ വിചാരണ രണ്ടുവര്‍ഷക്കാലമായി മുടങ്ങിക്കിടക്കുകയായിരുന്നു. 2020 ഫെബ്രുവരിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കോടതി അടച്ചിട്ടതോടെ നിര്‍ത്തിവെക്കുകയാണുണ്ടായത്. ഈ മാസം മുതലാണ് വിചാരണക്ക് വീണ്ടും തുടക്കമായത്. 2008 മാര്‍ച്ച് 27ന് രാത്രി ആദൂര്‍ കുണ്ടാറിലാണ് ബാലന് കൊലചെയ്യപ്പെട്ടത്. ഈശ്വരമംഗലത്തുള്ള ഭാര്യയുടെ അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് സുഹൃത്തിന്റെ കാറില്‍ മുള്ളേരിയയിലേക്ക് പോകുമ്പോഴാണ് ബാലനെതിരെ അക്രമമുണ്ടായത്. ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ബാലന്റെ ഇടതു നെഞ്ചിലും മുഖത്തും കുത്തുകയായിരുന്നു. ബാലനെ നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം ലോക്കല്‍ പൊലീസാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന് ഈ കേസില്‍ വ്യാജസാക്ഷികളെ ഉള്‍പ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഭാര്യ കെ.പി പ്രഫുല സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. നിയമപോരാട്ടം തുടര്‍ന്നെങ്കിലും പ്രതികളെ പിടികൂടിയതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന എം.വി ബാബു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ ആരംഭിച്ചത്. കേസില്‍ 55 സാക്ഷികളുണ്ട്. ഇതില്‍ നാല് സാക്ഷികളെ നേരത്തെ കോടതി വിസ്തരിച്ചിരുന്നു. മറ്റുസാക്ഷികളുടെ വിസ്താരം തുടരുകയാണ്. ബി.ജെ.പി പ്രവര്‍ത്തകരായ രാധാകൃഷ്ണന്, വിജയന്, കെ.കുമാരന്, ദിലീപ് കുമാര്‍ എന്നിവരാണ് കുണ്ടാര്‍ ബാലന് വധക്കേസിലെ പ്രതികള്‍. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.