നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂ, അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: യുഎസ് കോണ്‍ഗ്രസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'അമേരിക്ക തിരിച്ചുവന്നു' എന്ന വാചകത്തോടെ ചുരുങ്ങിയ കാലയളവില്‍ ഉണ്ടായ തന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ട്രംപിന്റെ പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണ് ട്രംപിനെ ഭരണപക്ഷ അംഗങ്ങള്‍ വരവേറ്റത്.

മുന്‍ സര്‍ക്കാരുകള്‍ 4 വര്‍ഷം കൊണ്ടോ 8 വര്‍ഷം കൊണ്ടോ ചെയ്തതിനേക്കാള്‍ 43 ദിവസം കൊണ്ട് നമ്മള്‍ ചെയ്തു. നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പറഞ്ഞ ട്രംപ് അമേരിക്കയുടെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതും വലുതുമായെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

വിദേശത്തുനിന്നുള്ള അലുമിനിയം, ചെമ്പ്, സ്റ്റീല്‍ എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തി. ഈ തീരുമാനം അമേരിക്കന്‍ തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആത്മാവ് സംരക്ഷിക്കുന്നതു കൂടിയാണെന്നും ട്രംപ് വ്യക്തമാക്കി.

'കര്‍ഷകരെ ഇഷ്ടമാണെന്ന് പറഞ്ഞ ട്രംപ്, അമേരിക്കന്‍ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം കൊണ്ടുവരുമെന്നും അറിയിച്ചു. വൃത്തിയില്ലാത്ത പല ഉല്‍പ്പന്നങ്ങളും അമേരിക്കയിലേക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് ദ്രോഹമാണ്. ഏപ്രില്‍ 2ന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫുകള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളെക്കൂടി ഉന്നമിട്ടുള്ളതാണെന്നും ട്രംപ് അറിയിച്ചു.

നിങ്ങളുടെ ഉല്‍പ്പനം അമേരിക്കയില്‍ നിര്‍മിച്ചില്ലെങ്കില്‍ ഈ സര്‍ക്കാര്‍ തീരുവ ചുമത്തും. ചില രാജ്യങ്ങള്‍ യുഎസിന് ചുമത്തുന്ന തീരുവ വളരെ വലുതാണ്. ഇനി അവര്‍ക്കെതിരെ തിരിച്ചും തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 2 മുതല്‍ പകരത്തിനുപകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് ഇതു തുടങ്ങണം എന്നായിരുന്നു ആഗ്രഹം, പക്ഷേ അന്നു വിഡ്ഡിദിനമാണല്ലോ എന്നും ട്രംപ് തമാശരൂപേണ പറഞ്ഞു.

വിവിധ വിഭാഗം ജീവനക്കാര്‍ക്ക് കിട്ടുന്ന ടിപ്പുകള്‍, ഓവര്‍ടൈം, മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കി. രാജ്യം മുന്‍പു കണ്ടിട്ടില്ലാത്തവിധം വാഹനവിപണി വളരാന്‍ പോവുകയാണെന്നും ട്രംപ് അറിയിച്ചു.

'5 ദശലക്ഷം ഡോളര്‍ നല്‍കി ഗോള്‍ഡ് കാര്‍ഡ് എടുത്താല്‍ യുഎസ് പൗരത്വം നേടാമെന്ന പദ്ധതി അവതരിപ്പിച്ചു. ഇതു ഗ്രീന്‍ കാര്‍ഡിനെ പോലെയാണ്. അതിനേക്കാള്‍ മികച്ചതുമാണെന്നും ട്രംപ് പറഞ്ഞു.

തന്റെ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് (ഡോജ്) രൂപീകരിച്ചത് ചരിത്രപരമായ തീരുമാനമാണ്. വ്യവസായി ഇലോണ്‍ മസ്‌കിനെ ഇതിന്റെ തലവനാക്കി. മസ്‌ക് വളരെ കഠിനാധ്വാനിയാണ്, അതിനു ഞങ്ങള്‍ നന്ദി പറയുന്നുവെന്നും ട്രംപ് പറഞ്ഞു.

'അലാസ്‌കയില്‍ വമ്പന്‍ വാതക പൈപ്ലൈന്‍ കൊണ്ടുവരാനുള്ള പദ്ധതി തയാറാക്കുകയാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

മനുഷ്യര്‍ക്കു രണ്ടു തരത്തിലുള്ള ജെന്‍ഡറേ ഉള്ളൂ- പുരുഷനും സ്ത്രീയും, ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വിഭാഗമില്ല എന്നും ട്രംപ് പറഞ്ഞു.

സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ സെന്‍സര്‍ഷിപ്പുകളും അവസാനിപ്പിച്ചു. ആശയാവിഷ്‌കാര സ്വതന്ത്ര്യം തിരിച്ചുകൊണ്ടുവന്നു എന്നും ട്രംപ് പറഞ്ഞു.

അതിനിടെ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ടെക്‌സസില്‍ നിന്നുള്ള ഡമോക്രാറ്റ് അംഗം അല്‍ ഗ്രീന്‍ (അലക്‌സാണ്ടല്‍ എന്‍.ഗ്രീന്‍) ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്‍ നിര്‍ദേശിക്കുകയായിരുന്നു.

Related Articles
Next Story
Share it