'ഒടുവില്‍ ഷിറി ബീബസിന്റെ മൃതദേഹം ഹമാസ് കൈമാറി'

ടെല്‍ അവീവ്: ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിറി ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഒടുവില്‍ ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി റിപ്പോര്‍ട്ട്. മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാനുള്ള നടപടി ഇസ്രയേല്‍ ആരംഭിച്ചതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ കൈമാറിയ 4 മൃതദേഹങ്ങളില്‍ ഷിറിയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാര്‍ഥ മൃതദേഹം കൈമാറിയത്. എന്നാല്‍ ഹമാസിന്റെ തടവിലിരിക്കെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഷിറി മരിച്ചത് എന്ന ആരോപണത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്.

കഴിഞ്ഞദിവസം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഓരോ ശവപ്പെട്ടിക്ക് മുകളിലും മരിച്ചവരുടെ ഫോട്ടോകള്‍ പതിപ്പിച്ചിരുന്നു. ഹമാസ് കൈമാറിയ മൃതദേഹ അവശിഷ്ടങ്ങള്‍ ടെല്‍ അവീവിലെ ഒരു ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്ന ഇസ്രായേലി ഉദ്യോഗസ്ഥര്‍ അവിടെ നിന്നുമാണ് മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് നാലാമത്തെ മൃതദേഹം ഷിറി ബീബസിന്റേത് അല്ലെന്ന് തിരിച്ചറിഞ്ഞത്.

ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്നു 32കാരിയായ ഷിറി ബീബസും മക്കളും. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേല്‍ ആക്രമിച്ച് അവിടെനിന്നും തട്ടിക്കൊണ്ടുപോയ ഷിറി ബീബസ്, മക്കളായ ഒന്‍പതുമാസം മാത്രം പ്രായമുണ്ടായിരുന്ന കഫിര്‍, നാലുവയസ്സുകാരന്‍ ഏരിയല്‍ എന്നിവരുടെയും 84കാരനായ ഒദെദ് ലിഫ് ഷിറ്റ്‌സിന്റെയും ശരീരാവശിഷ്ടങ്ങളെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞദിവസം ഖാന്‍ യൂനിസില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി ഹമാസ് റെഡ് ക്രോസിന് വിട്ടുനല്‍കിയത്.

ഇസ്രയേല്‍ ബോബാക്രമണത്തിലാണ് ഷിറി ബീബസും മക്കളും കൊല്ലപ്പെട്ടതെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍ നവംബറില്‍ ഹമാസ് തീവ്രവാദികള്‍ കുട്ടികളെ ക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പ്രതികരിച്ചു. ഷിറീ ബീബസിന്റെ ഭര്‍ത്താവ് യാര്‍ദെന്‍ ബീബസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് വിട്ടയച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയ കൂടുതല്‍ പേരെ ഇന്ന് വിട്ടയക്കുമെന്നാണ് അറിയുന്നത്.

Related Articles
Next Story
Share it