പിലാക്കാവില്‍ കാടിന് തീയിട്ട സംഭവം: പ്രതിയെ പിടികൂടിയത് അതിസാഹസികമായി

മാനന്തവാടി: പിലാക്കാവില്‍ കാടിന് തീയിട്ട സംഭവത്തിലെ പ്രതിയായ സുധീഷിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കീഴടക്കിയത് വളരെ സാഹസികമായി. കാട്ടാനകളെ മറയാക്കി രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചാണ് ചൊവ്വാഴ്ച വൈകിട്ടോടെ ഇയാളെ കീഴടക്കിയത്. തീ പടര്‍ന്നതില്‍ ആദ്യം സംശയമൊന്നും തോന്നിയില്ലെങ്കിലും ഒരേ സ്ഥലത്ത് അടുത്തടുത്ത രണ്ട് ദിവസങ്ങളിലായി കാട്ടുതീ പടര്‍ന്നതോടെയാണ് ഇതിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയം അദ്യോഗസ്ഥര്‍ക്കുണ്ടായത്. ഇതോടെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ അന്വേഷിക്കാന്‍ ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് തീയണയ്ക്കുന്നതിനിടെയാണ് സംശയാസ്പദമായരീതിയില്‍ ഒരാള്‍ വനത്തിലൂടെ നടന്നുനീങ്ങുന്നത് ദൗത്യസംഘത്തിന്റെ ശ്രദ്ധയില്‍പെടുന്നത്.

കുരിശുകുത്തി മലയില്‍ വച്ച് വനപാലകര്‍ ഇയാളെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അവിടെ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തെ മറയാക്കി രക്ഷപ്പെടുകയായിരുന്നു. വനത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്ന സുധീഷിനെ പിടികൂടാന്‍ മുത്തുമാരി ഭാഗത്ത് ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവര്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇതുമനസ്സിലാക്കി മറ്റൊരു വഴിയിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച സുധീഷിനെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ വനംവകുപ്പിനെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ഇയാള്‍ പറയുന്നതെന്ന് ഡി.എഫ്. ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. വനത്തെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന സുധീഷ് അന്വേഷണ സംഘത്തെ തന്ത്രപരമായി കബളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരികയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

കാട് പൂര്‍ണമായും കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സുധീഷ് തീയിട്ടത്. ഇതിനായി അരക്കിലോമീറ്റര്‍ ഇടവിട്ട് പുല്‍മേടുകള്‍ക്ക് തീ പടര്‍ത്തുകയായിരുന്നു. പുല്‍മേടിന് വേഗത്തില്‍ തീ പിടിക്കുകയും തുടര്‍ന്ന് വലിയ മരങ്ങള്‍ കത്തി വനം പൂര്‍ണമായി നശിക്കുമെന്നുമായിരുന്നു സുധീഷിന്റെ ധാരണ. ജനവാസ കേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം ഉള്‍വനത്തിലാണ് തീ പടര്‍ന്നത്.

എന്നാല്‍ തീപടര്‍ന്ന വിവരം അറിഞ്ഞ ഉദ്യോഗസ്ഥര്‍ ചെങ്കുത്തായ കുന്നിന്‍മുകളില്‍ ജീവന്‍ പണയപ്പെടുത്തി നടത്തിയ തീവ്രശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണഞ്ഞു. വാഹനങ്ങള്‍ കടന്നു ചെല്ലാത്ത സ്ഥലമായതിനാല്‍ യാതൊരു ഉപകരണങ്ങളുമില്ലാതെ മരക്കൊമ്പ് ഒടിച്ച് തല്ലിയാണ് ഉദ്യോഗസ്ഥര്‍ തീ കെടുത്തിയത്. തീ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എളുപ്പത്തില്‍ തീയണക്കാന്‍ സാധിക്കാത്ത സ്ഥലം സുധീഷ് ബോധപൂര്‍വം തിരഞ്ഞെടുത്തതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

കഞ്ചാവ് വളര്‍ത്തിയതിനുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് സുധീഷ് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ പൊലീസിനെതിരെ ഇയാള്‍ രൂക്ഷമായി പ്രതികരിക്കാറുണ്ട്. വിശദമായി ചോദ്യം ചെയ്യാന്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് വനംവകുപ്പും പൊലീസും ശ്രമിക്കുന്നത്.

Related Articles
Next Story
Share it