കൊച്ചി: കല്യാണത്തിനും മരണത്തിനും ആളുകളെ പരമാവധി നിയന്ത്രിക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം നിറയുന്നതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ഹൈക്കോടതി ശക്തമായ നിര്‍ദ്ദേശം നല്കി. ചൊവ്വാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. കല്യാണത്തിന് 20 പേര് പങ്കെടുക്കുമ്പോള്‍ ബെവ്കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് കോടതി വിമര്‍ശിച്ചു.
ബെവ്കോയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ വിമര്‍ശനം. എക്സൈസ് കമ്മിഷണര്‍ അനന്തകൃഷ്ണന്, ബെവ്കോ എംഡി എന്നിവര്‍ ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരായിരുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളില്‍ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് നിരക്കില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. മദ്യവില്‍പ്പനയുടെ കുത്തക സര്‍ക്കാരിനാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. അപ്പോള്‍ വേണ്ട സൗകര്യം ഒരുക്കാനും ബാധ്യത ഉണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
മദ്യം വാങ്ങാന്‍ എത്തുന്നവരുടെ വ്യക്തിത്വം ബെവ്കോ പരിഗണിക്കണം. എന്തോ നിരോധിത വസ്തു വില്‍ക്കുന്നത് പോലെയാണ് മദ്യവില്‍പ്പനയെന്നും കോടതി വിമര്‍ശിച്ചു.