തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരും സ്ഥലവുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍ ശനിയാഴ്ച മുതല്‍ ഇത് പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്ത് മരിച്ചവരുടെ കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കോവിഡ് മരണങ്ങളുടെ മുഴുവന്‍ കണക്കും 10 ദിവസത്തിനകം സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വെച്ച് നിലവില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വെച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചത്. ജില്ല അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് പുറത്തുവിടുക. ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളാണ് പരസ്യപ്പെടുത്തുക.
നിലവില്‍ വയസ്സും സ്ഥലവും മാത്രമാണുള്ളതെന്നും മരിച്ചയാള്‍ കോവിഡ് പട്ടികയിലാണോ എന്ന് ഉറപ്പുവരുത്താന്‍ ബന്ധുക്കള്‍ക്കുപോലും സാധിക്കുന്നില്ലെന്നും മീറ്റ് ദി പ്രസില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയോട് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് അവര്‍ മറുപടി നല്‍കുകയും ചെയ്തു. അതേസമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബന്ധുക്കളുടെ നിലപാടും കണക്കിലെടുക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചല്ല സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിരവധി ആളുകള്‍ക്ക് കിട്ടേണ്ട ദുരിതാശ്വാസമാണ് ഇതിലൂടെ നഷ്ടമാകുന്നത്. വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാല്‍ 10 ദിവസം കൊണ്ട് കണക്കുകള്‍ ലഭ്യമാക്കാം. കലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുട്ടില്‍ മരം മുറി കേസ് മുന്‍ റവന്യൂ, വനം മന്ത്രിമാരെ പ്രതിചേര്‍ത്ത് അന്വേഷിക്കണമെന്നും ഇന്ധന വില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി കൊടുത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും വി.ഡി സതീശന് പറഞ്ഞു.