തളങ്കര: മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും കാസര്‍കോട് നഗരത്തിന്റെ വികസന ശില്പികളില് പ്രമുഖനുമായ ടി.ഇ അബ്ദുല്ല(66)ക്ക് കണ്ണീരോടെ വിട നല്കി. ഇന്ന് രാവിലെ പത്തരമണിയോടെ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടന്ന മയ്യത്ത് നിസ്കാരത്തിലും തുടര്‍ന്ന് നടന്ന ഖബറടക്ക ചടങ്ങിലും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ആയിരങ്ങളാണ് സംബന്ധിച്ചത്. സൗമ്യനും പക്വമതിയും എല്ലാത്തിലും ഉപരി കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി എന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച നേതാവുമായ ടി.ഇ അബ്ദുല്ലയുടെ മയ്യത്ത് അവസാനമായി ഒരു നോക്കുകാണാന്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ആയിരങ്ങള്‍ തളങ്കര കടവത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി നിറഞ്ഞ് കവിഞ്ഞ് മയ്യത്ത് നിസ്കാരം രണ്ടുതവണ നിര്‍വഹിക്കേണ്ടിവന്നു. അടുത്തകാലത്ത് കാസര്‍കോട് കണ്ട ഏറ്റവും വലിയ ജനാവലിയാണ്; നിശബ്ദ സേവനത്തിലൂടെ കാസര്‍കോട് നഗരത്തിന്റ വികസനത്തിന് ചുക്കാന്‍ പിടിച്ച ടി.ഇ അബ്ദുല്ലക്ക് വിട നല്‍കാനായി എത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ജനുവരി 18നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് സി.എച്ച് സെന്ററില്‍ ജനാസ കുളിപ്പിച്ച ശേഷം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മയ്യത്ത് നിസ്കാരം നിര്‍വഹിച്ചു. തുടര്‍ന്ന് രാത്രി പത്ത് മണിയോടെയാണ് മയ്യത്ത് തളങ്കര കടവത്തെ വീട്ടിലെത്തിച്ചത്. പാതിരാവിലും വലിയൊരു ജനക്കൂട്ടം കാത്തിരിക്കുന്നുണ്ടായിരുന്നു. ബന്ധുക്കള്‍ക്ക് പുറമെ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്റഹ്മാന്, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് നേതാക്കളും കെ.എം.സി.സി നേതാവ് യഹ്യ തളങ്കരയും നേതൃത്വത്തില്‍ സുഹൃത്തുക്കളും ചേര്‍ന്ന് മയ്യത്ത് സ്വീകരിച്ചു. രാത്രിയും പലതവണയായി മയ്യത്ത് നിസ്കാരം നടന്നു. ഇന്ന് സുബഹി മുതല്‍ വീടിന് മുന്നില്‍ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചകൂടിയിരുന്നു. 9.50ഓടെ മയ്യത്ത് വീട്ടില്‍ നിന്ന് ഖബറടക്കത്തിനായി കൊണ്ടുവന്നപ്പോള്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ജാതിമത ഭേദമന്യേ നിരവധി പേര് എത്തിയിരുന്നു. മയ്യത്ത് നിസ്കാരത്തിന് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്കി.