ചട്ടഞ്ചാല്‍: ടാറ്റാ ട്രസ്റ്റ് ഗവ. ആസ്പത്രിയിലെ മലിനജല പ്രശ്നം പരിഹരിക്കുന്നതിന് 1.16 കോടി രൂപ ചെലവില്‍ സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതിയായതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു. തെക്കില്‍ വില്ലേജില്‍ 540 ബെഡ്ഡുകളോടു കൂടിയ പ്രീ ഫാബ്രിക്കേറ്റ് കണ്ടെയ്നറുകളായാണ് ടാറ്റാ ഗ്രൂപ്പ് ആസ്പത്രി പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ കോവിഡ് രോഗികളേയാണ് ഇവിടെ ചികിത്സിക്കുന്നത്. രോഗികള്‍ അടക്കം മുന്നൂറിലധികം പേര് ഈ സ്ഥാപനത്തില്‍ നിലവിലുണ്ട്.
ആസ്പത്രിയിലെ മലിനജലം ഒഴുകി പോകുന്നതിന് ടാറ്റ കമ്പനി 20,000 ലിറ്റര്‍ ശേഷിയുള്ള 6 ചേയ്മ്പര്‍ നിര്‍മ്മിച്ചിരുന്നു.
ഈ ചെയ്മ്പറിന് നിന്ന് മലിനജലം മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയുക എന്ന ആലോചനയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇത് പ്രയോഗികമല്ലായെന്നും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും പീന്നിട്് മനസ്സിലായി.
ആസ്പത്രി ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതും കടുത്ത പാറയായതിനാല്‍ വെള്ളം താഴ്ന്ന് പോകാത്തതും വലിയ പ്രശ്നമായി. മലിന ജലം ടാങ്ക് നിറഞ്ഞ് താഴ്ഭാഗത്തുള്ള ജനവാസ കേന്ദ്രങ്ങളില്‍ ഒഴുകി ഇറങ്ങുന്നത് വലിയ പ്രതിഷേധത്തിനും ഇടയാക്കി. താല്‍ക്കാലികമായി കുഴി കുഴിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയമായി. തുടര്‍ന്നാണ് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കെ.ഡി.പി. സ്പെഷ്യല്‍ ഓഫീസര്‍ക്കും കത്ത് നല്‍കിയത്. പ്രത്യേക കേസായി പരിഗണിച്ച് പ്ലാനിംഗ് ബോര്‍ഡില്‍ നിന്ന് അനുമതിയായി. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.ഡി.പി ജില്ലാതല യോഗം പ്രോജക്ടിന് അനുമതി നല്കി. ദിവസേന ഒരുലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് തയ്യാറാക്കുന്നത്. പദ്ധതി നിര്‍വ്വഹണത്തിന് എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തും.