മഞ്ചേശ്വരം: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. വാച്ച്മാനെ കെട്ടിയിട്ട് അക്രമിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളുമാണ് കവര്‍ന്നത്. ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാസംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന് കളത്തൂരിലെ അബ്ദുല്ലയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചത്തൂര്‍ സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. വിവരമറിഞ്ഞ് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായര്‍, വിദ്യാനഗര്‍ സി.ഐ വി.വി മനോജ്, മഞ്ചേശ്വരം സി.ഐ എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ച സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് സംഘം കവര്‍ച്ച നടത്തിയത്.
ജ്വല്ലറിയിലെ സി.സി.ടി.വിയുടെ ഡി.വി.ആറും കവര്‍ന്നിട്ടുണ്ട്. സമീപത്തെ സഹകരണ ബാങ്കിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഏഴംഗ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യമുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ അബ്ദുല്ലയെ മുഖത്ത് ചാക്ക് മൂടി കെട്ടിയാണ് അക്രമിച്ചത്. നിലവിളിച്ചപ്പോള്‍ ഇരുമ്പ് വടികൊണ്ട് തലക്കടിക്കകുയും മുഖവും കൈകളും കാലുകളും കെട്ടിയിട്ട് വലിച്ചുകൊണ്ടുപോയി സമീപത്തെ വെള്ളക്കെട്ടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
ബോധം വന്നതോടെ ഏറെ പരിശ്രമിച്ച് അബ്ദുല്ല സ്വയം കെട്ടഴിക്കുകയും സമീപത്തെ ബാങ്ക് വാച്ച്മാനോട് കാര്യം പറയുകയുമായിരുന്നു. ബാങ്ക് വാച്ച്മാനാണ് ജ്വല്ലറി ഉടമയെ വിവരം അറിയിച്ചത്.
ജ്വല്ലറി ഉടമ സ്ഥലത്തെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി അബ്ദുല്ലയെ കുമ്പളയിലെ ആസ്പത്രിയില്‍ എത്തിക്കുകയും പരിക്ക് സാരമുള്ളതിനാല്‍ ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
മുഖത്തും കണ്ണിനും പരിക്കുണ്ട്. ജ്വല്ലറിയുടെ ഷട്ടറും ഗ്ലാസും തകര്‍ത്താണ് കവര്‍ച്ചാ സംഘം അകത്തുകടന്നത്. ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനായിയിട്ടില്ല. സംഘത്തിന്റെ കയ്യില്‍ ഗ്യാസ് കട്ടറും വാളുകളും ഉണ്ടായിരുന്നതായി വിവരമുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.