കണ്ണൂര്‍: പ്ലസ്ടു സീറ്റിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിര്‍ണായക രേഖകള്‍ ലഭിച്ചതായി വിജിലന്‍സ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. അടുത്ത ദിവസം വീണ്ടും ഷാജിയെ ചോദ്യം ചെയ്യും. ലീഗിന്റെ സംസ്ഥാന നേതാക്കളേയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വിജിലന്‍സ് ഓഫീസില്‍ എത്തിയ ഷാജിയെ മൂന്ന് മണിക്കൂറോളം വിജിലന്‍സ് ചോദ്യം ചെയ്തു. വരവ് ചെലവ് കണക്കുകളുടെ രേഖകളും വിജിലന്‍സ് ശേഖരിച്ചു. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാകും അറസ്റ്റിലേക്ക് കടക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അറസ്റ്റിനെ ഭയക്കുന്നില്ലെന്നും സെന്‍ട്രല്‍ ജയിലില്‍ പോകുന്നതിന് പേടിയില്ലെന്നും ഷാജി പ്രതികരിച്ചു.
മാന്യമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. എന്ത് തെളിവ് കൊണ്ടുവന്നാലും നിയമത്തിന്റെ മുന്നില്‍ അതിനെ മറികടക്കാനാകും. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചോദ്യം ചെയ്യലിന് ശേഷം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരില്‍ കെ എം ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസില്‍ 17 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.