കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആസ്പത്രിയില്‍ വെച്ചാണ് ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടിലെത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്ഷോര്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. വിജിലന്‍സ് എത്തുമെന്ന വിവരം നേരത്തെ തന്നെ ഇബ്രാഹിം കുഞ്ഞിന് ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്. അറസ്റ്റ് തടയുന്നതിനാണ് ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആസ്പത്രിയിലെത്തിയത്. രണ്ട് സംഘമായി തിരിഞ്ഞാണ് വിജിലന്‍സ് നീക്കം നടത്തിയത്. ഒരു സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ തന്നെ തുടര്‍ന്നപ്പോള്‍ മറ്റൊരു സംഘം ആസ്പത്രിയിലെത്തുകയും ആസ്പത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് തുടര്‍ നടപടികളിലേക്ക് നീങ്ങിയത്.
പാലാരിവട്ടം പാലത്തിലെ ക്രമക്കേട് സംബന്ധിച്ച് ടി.ഒ സൂരജ്, ആര്.ഡി.എക്സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞ് കേസില്‍ പ്രതിസ്ഥാനത്തെത്താന്‍ ഇടവരുത്തിയത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹരജിയില്‍ ടി.ഒ സൂരജ് വ്യക്തമാക്കിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്കാന് ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു നിര്‍ദേശമെന്നും ടി.ഒ സൂരജ് വെളിപ്പെടുത്തിയതോടെയാണ് ഇബ്രാഹിം കുഞ്ഞിന് മേല്‍ കുരുക്ക് മുറുകിയത്.