തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതിയെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞും ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ 22-ാമത് സമ്മേളനത്തിന് തുടക്കമായി. ബജറ്റ് അവതരിപ്പിക്കാന്‍ ചേരുന്ന സമ്മേളനം ഈ സര്‍ക്കാരിന്റെ കാലത്തെ അവസാനത്തേതാണ്.
കര്‍ഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്ത് നില്‍പ്പാണെന്നും കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായിരുന്നുവെന്നും പറഞ്ഞ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഭാഗങ്ങള്‍ വായിക്കുകയും കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുകയും ചെയ്തു. കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടും സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. സഭ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ ഒരുവേള നീരസം പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷത്തിന് പിന്നാലെ പി.സി. ജോര്‍ജും സഭയില്‍ നിന്നിറങ്ങിപ്പോയെങ്കിലും ബി.ജെ.പി. എം.എല്‍.എ. ഒ. രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു.