മംഗളൂരു: മംഗളൂരു നാഗൂരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍കോട്-എറണാകുളം ജില്ലകള്‍ അടക്കമുള്ള പ്രദേശങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് എന്‍.ഐ.എ വ്യക്തമാക്കി. കുക്കര്‍ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഹമ്മദ് ഷെരീഖിനെ (24) പൊലീസ് ചോദ്യം ചെയ്തു. സ്ഫോടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഷെരീഖാണ് കുക്കര്‍ ബോംബ് ഓട്ടോറിക്ഷയില്‍ മംഗളൂരുവിലെത്തിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. കമ്മീഷണര്‍ എന്‍ ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാല് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്യുകയും ചില വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
കുക്കര്‍ പൊട്ടിത്തെറിച്ച് 45 ശതമാനം പൊള്ളലേറ്റ ഷാരിഖിന്റെ ശ്വാസകോശത്തില്‍ പുക നിറഞ്ഞിരുന്നു. സ്ഫോടനത്തില്‍ ഇയാളുടെ കണ്ണുകള്‍ക്കും ക്ഷതമുണ്ട്. കനത്ത പൊലീസ് കാവലിലാണ് ഷെരീഖ് സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം മംഗളൂരുവിലും കോയമ്പത്തൂരിലും നടന്ന സ്ഫോടനങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നിയതിനാല്‍ മംഗളൂരു പൊലീസും തമിഴ്നാട് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷെരീഖ് സന്ദര്‍ശന വേളയില്‍ താമസിച്ചിരുന്ന സ്ഥലങ്ങള്‍ തമിഴ്നാട് പൊലീസ് പരിശോധിച്ചുവരികയാണ്. ഷെരീഖ് സന്ദര്‍ശിച്ച മധുര, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. പ്രേംരാജ് എന്ന പേരില്‍ നാഗര്‍കോവിലിലെ ഒരു ഹോട്ടലില്‍ ഷെരീഖ് നാല് ദിവസം അവിടെ താമസിച്ചുവെന്നാണ് വിവരം. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡും ഉണ്ടാക്കിയിരുന്നു. കുക്കര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത് ഒരാഴ്ച മുമ്പാണ്. അന്വേഷണ ഏജന്‍സി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഏഴാം മംഗളൂരു ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു.