യോഗയ്ക്ക് അതിര്‍ത്തികളോ, പ്രായമോ, പശ്ചാത്തലമോ ഇല്ല; സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് സമാധാനം കൊണ്ടുവരാന്‍ അതിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി

വിശാഖപട്ടണത്തെ ചടങ്ങില്‍ മൂന്നു ലക്ഷത്തിലേറെപേര്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളില്‍ മുഴുകി രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത് 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന യോഗാ സംഗമം തുടങ്ങി.

അന്താരാഷ്ട്ര യോഗ ദിനത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ് ഘാടനം ചെയ്തു. മികച്ച രീതിയില്‍ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

സംഘര്‍ഷം വര്‍ധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി എന്നും അത് ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗ എല്ലാവര്‍ക്കുമുള്ളതാണ്. അതിന് അതിര്‍ത്തികളോ, പ്രായമോ, പശ്ചാത്തലമോ ഇല്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകം മുഴുവന്‍ സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അനേകം സ്ഥലങ്ങളില്‍ അശാന്തിയും അസ്ഥിരതയും വര്‍ധിക്കുന്നു. അങ്ങനെയുള്ള സമയങ്ങളില്‍ യോഗ സമാധാനത്തിന്റെ ദിശാബോധം നല്‍കുന്നു. മനുഷ്യരാശിക്ക് ശ്വാസമെടുക്കാനും, സന്തുലിതാവസ്ഥ വീണ്ടെടുക്കാനും, വീണ്ടും പൂര്‍ണമാകാനും ആവശ്യമായൊരു ബട്ടണ്‍ ആണ് യോഗ പ്രധാനമന്ത്രി പറഞ്ഞു. വിശാഖപട്ടണത്തെ ചടങ്ങില്‍ മൂന്നു ലക്ഷത്തിലേറെപേര്‍ പങ്കെടുത്തു. രാവിലെ ആറര മുതല്‍ 7.45 വരെയാണ് ചടങ്ങ്. ചടങ്ങിലൂടെ ഗിന്നസ് റെക്കോര്‍ഡ് നേടാനും ആന്ധ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

പ്രതിരോധമന്ത്രി രാജ് നാഥ് സിങ് സൈനികര്‍ക്കൊപ്പം യോഗ ദിന പരിപാടികളില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലെ പരിപാടികളില്‍ പങ്കെടുത്തു.

രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി നഗരത്തിലുടനീളം സംസ്ഥാന സര്‍ക്കാര്‍ 11 ഇടങ്ങളില്‍ യോഗാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചു. പുലര്‍ച്ചെ 5 മുതല്‍ തുടങ്ങിയ പരിപാടികളില്‍ 20,000ത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞിരുന്നു.

സോണിയ വിഹാറിലെ യമുന നദീതീരത്താണ് യോഗ. ആഭ്യന്തരമന്ത്രി ആശിഷ് സൂദ് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തു. ത്യാഗരാജ് സ്റ്റേഡിയം, ഈസ്റ്റ് വിനോദ് നഗര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ജില്‍മില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, പ്രഹ്ലാദ് പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ഭാരത് നഗര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നജഫ്ഗഡ് സ്റ്റേഡിയം, സെക്ടര്‍ -6 ദ്വാരക ക്രിക്കറ്റ് ഗ്രൗണ്ട്, അശോക് നഗര്‍ ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിലും വേദികള്‍ ഒരുക്കിയിരുന്നു.

Related Articles
Next Story
Share it