സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 10ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്തിന്റെ തലവന്‍ പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്.

ന്യൂഡല്‍ഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ് ഗഡ് സര്‍ക്കാര്‍ 10ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവും ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്തിന്റെ തലവനുമായ പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടലില്‍ തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സംഘത്തിലെ മറ്റൊരു മുതിര്‍ന്ന നേതാവായ പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു.

നിരോധിത സംഘടനയിലെ അംഗമാണെന്ന് സംശയിക്കുന്ന മറ്റൊരാളെ ഓപ്പറേഷനില്‍ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തില്‍ നിന്ന് ഒരു റൈഫിള്‍ കണ്ടെടുത്തു. ജാര്‍ഖണ്ഡിലെ ലതേഹാര്‍ മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഛത്തീസ് ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചത്. ഈ ആഴ്ച ആദ്യം അബുജ് മദ് വനങ്ങളില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) നേതൃത്വത്തില്‍ നടന്ന സംയുക്ത ഓപ്പറേഷനില്‍ 30 നക്‌സലുകളാണ് കൊല്ലപ്പെട്ടത്.

മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളില്‍ ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായാട്ടായിരുന്നു. 2011ല്‍ ബംഗാളിലെ മിഡ് നാ പുരിലെ ഏറ്റുമുട്ടലില്‍ സി.പി.ഐ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം മല്ലോജുല കോടേശ്വര്‍ റാവു എന്ന കിഷന്‍ജിയെ സുരക്ഷാസേന വധിച്ചിരുന്നു.

ഛത്തീസ് ഗഡില്‍ ഈ വര്‍ഷം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ 183 പേരും ബസ്തര്‍ മേഖലയിലാണ്. ഛത്തീസ് ഗഡ് സര്‍ക്കാര്‍ ഒരു കോടി രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു.

Related Articles
Next Story
Share it