രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി 21 കാരന്‍

രാമനാഥപുരം ചേരന്‍കോട്ടയില്‍ ശാലിനി ആണ് കൊല്ലപ്പെട്ടത്

ചെന്നൈ: രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ 21 കാരന്‍ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയില്‍ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകും വഴി രാമേശ്വരത്തെ സേതുപതി നഗറിലാണ് സംഭവം.

രാമേശ്വരത്തെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ, മത്സ്യത്തൊഴിലാളിയായ സെരാന്‍കോട്ടൈ സ്വദേശിയായ മുനിയരാജ്(21) പ്രണയാഭ്യര്‍ത്ഥനയുമായി രണ്ട് വര്‍ഷത്തിലേറെയായി പിന്തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ താല്‍പര്യമില്ലെന്ന് ശാലിനി അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ബുധനാഴ്ച രാവിലെ വഴിവക്കില്‍ ശാലിനിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താല്‍പര്യമില്ലെന്ന് അറിയിച്ച ശേഷം ശാലിനി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുനിരാജ് മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Related Articles
Next Story
Share it