സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതുഗതാഗത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

തെരുവ് നായ്ക്കളെ നീക്കം ചെയ്തു എന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ വിഷയത്തില്‍ സുപ്രധാനമായ ഉത്തരവുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി.

തെരുവ് നായ്ക്കളെ നീക്കം ചെയ്തു എന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (യുടി) സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വന്ധ്യംകരണത്തിന് ശേഷം അത്തരം നായ്ക്കളെ വീണ്ടും പഴയ സ്ഥലങ്ങളിലേക്ക് തിരികെ വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

അവയെ തിരികെ കൊണ്ടുവരുന്നത് അത്തരം സ്ഥലങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെയും പൊതു സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിന്റെയും 'ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. തെരുവ് നായ കടിയേറ്റ സംഭവങ്ങള്‍ സ്വമേധയാ നിരീക്ഷിക്കുന്ന ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച്, നിലവില്‍ ഈ സ്ഥലങ്ങളിലുള്ള എല്ലാ തെരുവ് നായ്ക്കളെയും പിടികൂടി വന്ധ്യംകരിക്കുകയും വാക്‌സിനേഷന്‍ നല്‍കുകയും ചെയ്യണമെന്നും ഉത്തരവിട്ടു.

രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പൊതുഗതാഗത കേന്ദ്രങ്ങള്‍, കായിക സൗകര്യങ്ങള്‍ എന്നിവ കണ്ടെത്തി എട്ട് ആഴ്ചയ്ക്കുള്ളില്‍ ഈ പ്രദേശങ്ങള്‍ അതിര്‍ത്തി മതിലുകള്‍ വഴി സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു. അത്തരം ഓരോ സ്ഥലത്തിന്റെയും പരിപാലനത്തിനും നിരീക്ഷണത്തിനും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം, കൂടാതെ പ്രാദേശിക മുനിസിപ്പല്‍ അധികാരികളും പഞ്ചായത്തുകളും കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഇടയ്ക്കിടെ പരിശോധനകള്‍ നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ദേശീയ, സംസ്ഥാന പാതകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെയും മൃഗങ്ങളെയും നീക്കം ചെയ്ത് ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യോടും മറ്റ് റോഡ് ഉടമസ്ഥതയിലുള്ള ഏജന്‍സികളോടും കോടതി നിര്‍ദ്ദേശിച്ചു.

ബെഞ്ചിനെ അമിക്കസ് ക്യൂറിയായി സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തും.

Related Articles
Next Story
Share it