ഡൽഹിയെ രേഖ ഗുപ്ത നയിക്കും: മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഷാലിമാർബാഗ് എം.എൽ.എയായ രേഖാ ഗുപ്ത ഡൽഹി മുഖ്യമന്ത്രി ആവും. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ മുഖ്യമന്ത്രിയാവുന്ന വനിതായാവും രേഖ ഗുപ്‌ത . ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ഡൽഹി ഘടകത്തിന്റെ ജനറൽ സെക്രട്ടറിയുമാണ്. ഡൽഹി സർവ്വകലാശാലാ വിദ്യാർഥി യൂണിയന്റെ (ഡി.യു.എസ്.യു) മുൻ പ്രസിഡന്റാണ് രേഖ ഗുപ്‌ത. 1996-97 വർഷത്തിലാണ് ഇവർ ഡി.യു.എസ്.യുവിനെ നയിച്ചത്. 2007-ലും 2012-ലും ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച് കൗൺസിലറായി.
നാളെ രാവിലെ 11 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ നടക്കും.ഡൽഹി ഉപമുഖ്യമന്ത്രിയായി പർവേശ് വർമ്മയും സ്‌പീക്കറായി വിജേന്ദർ ഗുപ്‌തയും ചുമതലയേൽക്കും.
നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുന്നത്. അതിനാൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, എൻ.ഡി.എ. ദേശീയനേതാക്കൾ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.