അഭിമാന നിമിഷം: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ സേനകളെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആസൂത്രണം ചെയ്തതുപോലെ തന്നെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചുവെന്നും പ്രധാനമന്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. അഭിമാന നിമിഷം എന്നാണ് സര്‍ജിക്കല്‍ ഓപ്പറേഷന് ശേഷം മോദി പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സേനയെ അഭിനന്ദിച്ചത്.

ആസൂത്രണം ചെയ്തതുപോലെ തന്നെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചുവെന്നും ഒരു പോറലുമില്ലാതെയാണ് ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭയെ അറിയിച്ചു.

പാകിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളെയാണ് ബുധനാഴ്ച പുലര്‍ച്ചെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം ലക്ഷ്യം വച്ചത്. മുന്‍കൂട്ടി തയാറാക്കിയ തയാറെടുപ്പുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് സൈന്യം വളരെ കൃത്യതയോടെ ദൗത്യം നിര്‍വഹിച്ചതെന്നും പ്രധാനമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

നിലവില്‍ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനില്‍ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഇന്നത്തെ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് പ്രധാനമന്ത്രി വിശദീകരിക്കും.

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സേനകള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു.

പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയും കുട്ടിയുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it