ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി സംസാരിച്ച് നരേന്ദ്ര മോദി

പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ തുടരണം എന്നും ആവശ്യം

ന്യൂഡല്‍ഹി: ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി സംസാരിച്ച് നരേന്ദ്ര മോദി. ഉടനടി സംഘര്‍ഷം ലഘൂകരിക്കാനും, ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര സംഭാഷണം നടത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സമീപകാല സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി മോദി ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

'ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സമീപകാലത്തെ സംഘര്‍ഷങ്ങളില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ തുടരണം' - എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഇറാന്റെ ആണവ പദ്ധതിയെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് യുഎസ് ഞായറാഴ്ച രാജ്യത്തെ മൂന്ന് സ്ഥലങ്ങള്‍ ആക്രമിച്ചു. ഇറാനിയന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കനത്ത സുരക്ഷാ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യുഎസ് അമേരിക്കന്‍ സ്റ്റെല്‍ത്ത് ബോംബറുകളും 30,000 പൗണ്ട് (13,600 കിലോഗ്രാം) ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും ആണ് പ്രയോഗിച്ചത്.

ഇറാന്‍ ആയുധ-ഗ്രേഡ് യുറേനിയം വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ആണവ കരാറിനായി വാഷിംഗ് ടണും ടെഹ് റാനും ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണവും ഇതിനെ പിന്തുണച്ചുകൊണ്ടുള്ള യുഎസിന്റെ ആക്രമണങ്ങളും ഉണ്ടായത്.

അതേസമയം, യുഎസിന്റെ നേതൃത്വത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ ഇറാന്‍ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്. ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തുന്നുണ്ട്. ഇനിയൊരു നിര്‍ദേശം വരുന്നതു വരെ പൊതുജനത്തോട് ഷെല്‍ട്ടറിലേക്കും സുരക്ഷിത മേഖലകളിലേക്കും മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles
Next Story
Share it