കാര്‍വാര്‍ തുറമുഖത്ത് എത്തിയ പാക് പൗരനെ തിരിച്ചയച്ചു; മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

കപ്പലില്‍ ഉണ്ടായിരുന്ന സിറിയന്‍ പൗരന്‍മാരോടും കരയിലിറങ്ങരുതെന്ന് കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്‍കി

ബെംഗളൂരു: കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്ത് എത്തിയ ഇറാഖി ചരക്ക് കപ്പലില്‍ ഉണ്ടായിരുന്ന പാക് പൗരനെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചയച്ചു. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കപ്പലില്‍ ഉണ്ടായിരുന്ന സിറിയന്‍ പൗരന്‍മാരോടും കരയിലിറങ്ങരുതെന്ന് കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെട്രോളിയം വസ്തുക്കളുമായി എത്തിയ ഇറാഖി കപ്പലായ എംടിആര്‍ ഓഷ്യന്‍ എന്ന കപ്പലിലെ ജീവനക്കാരന് നേരെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ നടപടി.

ഇറാഖില്‍ നിന്ന് ബിറ്റുമെന്‍ കയറ്റിയ കപ്പല്‍ മെയ് 12നാണ് കാര്‍വാറിലെത്തിയത്. 15 ഇന്ത്യന്‍ ജീവനക്കാരും രണ്ട് സിറിയക്കാരും ഒരു പാകിസ്ഥാന്‍ പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ പാക്, സിറിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതായി വിവരമുണ്ട്.

ഏപ്രില്‍ 22 ന് പാക് പിന്തുണയുള്ള തീവ്രവാദികള്‍ 26 സാധാരണക്കാരെ വെടിവച്ചു കൊന്ന പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യ പാകിസ്ഥാന്‍ പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനെ വിലക്കുകയും വിസ റദ്ദാക്കുകയും ചെയ്തത്.

വേഗത്തില്‍ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍, പാകിസ്ഥാന്‍ പൗരന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നത് തടയുകയും കപ്പലിന്റെ ക്യാപ്റ്റന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. തീരദേശ പൊലീസിന് ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുകയും തുറമുഖ വകുപ്പുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

സംഭവത്തില്‍ മുതിര്‍ന്ന കോസ്റ്റ് ഗാര്‍ഡിന്റെ പ്രതികരണം:

ഞങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായും കാര്‍വാര്‍ പൊലീസുമായും വിവരങ്ങള്‍ പങ്കുവച്ചു. പാകിസ്ഥാന്‍ പൗരനെ ഇറങ്ങാന്‍ അനുവദിക്കരുതെന്ന് അവര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചു, കൂടാതെ തുറമുഖത്തിന്റെ ഫോട്ടോകള്‍ എടുക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി ലോക്കറില്‍ സൂക്ഷിക്കാനും നിര്‍ദേശിച്ചു. വ്യാഴാഴ്ച രാവിലെ 9:20 ന് കപ്പല്‍ ഷാര്‍ജയിലേക്ക് പുറപ്പെട്ടു.

പാകിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശനം അനുവദനീയമല്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. ഡിജിസിഎ സര്‍ക്കുലര്‍ അനുസരിച്ച്, പാകിസ്ഥാന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ക്ക് ഞങ്ങള്‍ പ്രവേശനം അനുവദിക്കുന്നില്ല. ഞങ്ങളുടെ കപ്പലുകളും അവരുടെ തുറമുഖങ്ങളിലേക്ക് പോകുന്നില്ല, അവരുടെ കപ്പലുകള്‍ക്ക് ഞങ്ങളുടെ തുറമുഖങ്ങളിലേക്ക് പ്രവേശനമില്ല. ചൈനീസ് കപ്പലുകള്‍ക്കും സമാനമായ നിര്‍ദ്ദേശങ്ങളുണ്ട്.

ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനാല്‍, ചൈനീസ് കപ്പലുകളെക്കുറിച്ച് ഇന്ത്യന്‍ അധികാരികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഡിജിസിഎ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു, പാകിസ്ഥാന്റെയോ ചൈനയുടേയോ ഫ് ളാഗ് ചെയ്ത കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അടുക്കാന്‍ അനുവദിക്കുന്നില്ല- എന്നും കാര്‍വാര്‍ തുറമുഖത്തെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (ഇന്‍-ചാര്‍ജ്) നിതേഷ് പറഞ്ഞു.

Related Articles
Next Story
Share it