പഹല്‍ഗാം ആക്രമണം: 5 ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു

ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത് നാഗ് അഡീഷണല്‍ എസ് പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ രണ്ട് പേര്‍ പാകിസ്ഥാനികളാണെന്നും ഇവരുടെ രേഖാ ചിത്രം തയാറാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നേരത്തെ ആദില്‍ തോക്കര്‍, അഹ് സാന്‍ എന്നീ കശ്മീരി ഭീകരരെ തിരിച്ചറിഞ്ഞിരുന്നു.

നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ നേരത്തെ രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നതായുള്ള വിവരങ്ങളും സംഘം പുറത്തുവിട്ടു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത് നാഗ് അഡീഷണല്‍ എസ് പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും വെള്ളിയാഴ്ച ജമ്മുകശ്മീരിലെത്തുന്നുണ്ട്.

അതിനിടെ പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. 82 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി.കെ.സാഹുവാണ് പാകിസ്ഥാന്റെ പിടിയിലായത്. ഇതുവരെ ജവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്.

അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നവരെ സഹായിക്കാന്‍ പോയ ജവാനാണ് പാകിസ്ഥാന്‍ പിടിയിലായത്. ജവാന്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്‌ളാഗ് മീറ്റിംഗ് വഴി ചര്‍ച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്.

കഴിഞ്ഞദിവസം ബി.എസ്. എഫ് പ്രതിനിധി സംഘം ഫിറോസ് പുരിലെ ജല്ലോക്ക് അതിര്‍ത്തി ഔട്ട് പോസ്റ്റിലെത്തി പാകിസ്ഥാന്‍ റേഞ്ചേഴ്സുമായി ഫ് ളാഗ് മീറ്റ് നടത്തി. എന്നാല്‍ കാര്യമായ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് വീണ്ടും ഫ് ളാഗ് മീറ്റിങ് നടത്തണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ബി.എസ്.എഫ് ജവാനെ സുരക്ഷിതരായി തിരികെ കൊണ്ടുവരുന്നതിനായി പാകിസ്ഥാന്‍ റേഞ്ചേഴ്‌സുമായി നല്ല ബന്ധം തുടരാനാണ് ശ്രമിക്കുന്നത്.

Related Articles
Next Story
Share it