നൊബേലിന്‌ ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്‌ത പാകിസ്ഥാനെ പരിഹസിച്ച് ഒവൈസി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഒവൈസി വിമര്‍ശിച്ചു

മുംബൈ: ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കണമെന്ന പാകിസ്ഥാന്റെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി.

ഒരു പരമാധികാര രാഷ്ട്രത്തില്‍ ബോംബുകള്‍ വര്‍ഷിക്കുന്നത് കാണാന്‍ വേണ്ടി മാത്രമാണോ പാകിസ്ഥാന്‍ ട്രംപിനെ പിന്തുണച്ചതെന്ന് ഒവൈസി ചോദിച്ചു.

'ഇതിന് ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കണോ എന്ന് പാകിസ്ഥാനികളോട് ചോദിക്കണം...' നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളെ പരാമര്‍ശിച്ചായിരുന്നു ഒവൈസിയുടെ പ്രതികരണം.

ഇറാനിയന്‍ വാര്‍ഹെഡുകള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച ഒവൈസി ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാപ്റ്ററിന്റെയും ആണവായുധ വ്യാപന നിരോധന ഉടമ്പടിയുടെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഒവൈസി വിമര്‍ശിച്ചു. 'പലസ്തീനികളുടെ കശാപ്പുകാരന്‍' എന്നാണ് നെതന്യാഹുവിനെ ഒവൈസി വിശേഷിപ്പിച്ചത്.' 'ഗാസയില്‍ ഒരു വംശഹത്യ നടക്കുന്നുണ്ട്, അമേരിക്കയ്ക്ക് അതിനെക്കുറിച്ച് ആശങ്കയില്ല. വെസ്റ്റ് ബാങ്കിലും ഗാസയിലും പലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യുകയാണ്. ചരിത്രം നെതന്യാഹുവിനെ പലസ്തീനികളുടെ കശാപ്പുകാരനായി ഓര്‍ക്കും.' എന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ബോംബാക്രമണത്തിനുശേഷം, ഇസ്രായേലിന്റെ 'ബ്ലാക്ക് മെയിലിംഗും ആധിപത്യവും' കാരണം മിഡില്‍ ഈസ്റ്റിലെ ചില അറബ് രാജ്യങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയേക്കാമെന്നും ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാ അംഗമായ ഒവൈസി ആശങ്ക പ്രകടിപ്പിച്ചു.

'ഇറാന്റെ മൂന്നോ നാലോ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഞായറാഴ്ച രാവിലെ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ രാജ്യത്തിന് യുദ്ധം ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നതിനാല്‍ ഇത് യുണൈറ്റഡ് സ്റ്റേറ്റ് സിന്റെ ഭരണഘടനയെയും ലംഘിക്കുന്നു' എന്നും ഒവൈസി മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനില്‍ ആണവായുധങ്ങള്‍ ഒന്നുമില്ലെന്ന് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ് നേരത്തെ പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍ നടക്കുന്ന വംശീയ ഉന്മൂലനവും വംശഹത്യയും അമേരിക്ക മറച്ചുവെക്കുന്നുണ്ടെന്നും ഇസ്രായേലിന് NPT ഒപ്പിട്ടിട്ടില്ലാത്ത 700-800 ആണവ വാര്‍ഹെഡുകള്‍ ഉണ്ടെന്നും ഒവൈസി ആരോപിച്ചു. കൂടാതെ, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അവ പരിശോധിക്കാന്‍ അനുവാദമില്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഇറാന്‍ 90 ശതമാനം യുറേനിയം സമ്പുഷ്ടമാക്കുമെന്നും അത് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അയല്‍രാജ്യമായ പാകിസ്ഥാന്റെ സൈനിക മേധാവി ട്രംപിനൊപ്പം വടക്കേ അമേരിക്കന്‍ രാജ്യത്ത് ഉച്ചഭക്ഷണം കഴിച്ചുവെന്നും ഒവൈസി പരിഹസിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതിന് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ നല്‍കണമെന്ന് പാകിസ്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈറ്റ് ഹൗസില്‍ അസിം മുനീറിന് ട്രംപ് വിരുന്ന് നല്‍കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ നൊബേല്‍ സമ്മാന ശുപാര്‍ശയോട് ട്രംപ് പ്രതികരിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ താന്‍ ഇടപെട്ടുവെന്ന വാദവുമായാണ് വീണ്ടും ട്രംപ് രംഗത്തെത്തിയത്.

ഇതുകൊണ്ട് മാത്രം തനിക്ക് നോബേല്‍ കിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 'അവര്‍ എനിക്കത് തരില്ല. തരാനാണെങ്കില്‍ ഇതിനകംതന്നെ നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവര്‍ ലിബറലുകള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ.' എന്നായിരുന്നു ഇതിനോടുള്ള ട്രംപിന്റെ പ്രതികരണം.

Related Articles
Next Story
Share it