ഓപ്പറേഷന്‍ സിന്ദൂര്‍: ജയ് ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ് ഹറിന്റെ 14 കുടുംബാംഗങ്ങള്‍ അടക്കം 70 ഭീകരര്‍ കൊല്ലപ്പെട്ടു
24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 25 മിനിറ്റ്

ന്യൂഡല്‍ഹി: പാകിസ്ഥാനിലും പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലും ഇന്ത്യന്‍ സൈന്യം നടത്തിയ 25 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനില്‍ ജയ് ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ 14 കുടുംബാംഗങ്ങള്‍ അടക്കം 70 ഭീകരരെ കൊലപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളുടെ സ്ഥിരീകരണം.
ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും 32 പേരാണ് കൊല്ലപ്പെട്ടതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് 70 ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്. 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ എന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
മെയ് 7 ന് പുലര്‍ച്ചെ 1:05 മുതല്‍ പുലര്‍ച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായാണ് നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് ഇതിന് നല്‍കിയ പേര്. മുറിദ് കെ, ബഹവല്‍പൂര്‍, കോട് ലി, ഗുല്‍പൂര്‍, ഭീംബര്‍, ചക് അമ്രു, സിയാല്‍ കോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷെ-ഇ-മുഹമ്മദും ലഷ്‌കര്‍-ഇ-തൊയ്ബയും സ്ഥിരമായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് തകര്‍ത്തത്.
ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടവരില്‍ മസൂദ് അസ് ഹറിന്റെ സഹോദരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരനുമായ റൗഫ് അസ് ഹറിന്റെ മകനും ഇതില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ റൗഫ് അസ് ഹറിന് ഗുരുതരമായി പരിക്കേറ്റു.
ബഹാവല്‍പൂരിലെ ജാമിയ മസ് ജിദ് സുബ് ഹാന്‍ അല്ലാഹ് ആക്രമണത്തില്‍ അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു സഹോദരി പുത്രിയും കുടുംബത്തിലെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടതായി അസ് ഹിന്റെ പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ അസ്ഹറിന്റെ അടുത്ത കൂട്ടാളികളില്‍ ഒരാളുടെയും അമ്മയുടെയും മറ്റ് രണ്ട് അടുത്ത കൂട്ടാളികളുടെയും ജീവന്‍ നഷ്ടപ്പെട്ടതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
'പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര താവളങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ ഇന്റലിജന്‍സ് നിരീക്ഷണം ഇന്ത്യയ്ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായുള്ള സൂചനകള്‍ ലഭിച്ചു. അതിനാല്‍ അത് മുന്‍കൂട്ടി തടയാന്‍ നിര്‍ബന്ധിതരായെന്ന് ' വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.