അമിത് ഷാക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി

ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.

ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ജൂണ്‍ 26 ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.

2018ല്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ വെച്ചായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. കൊലക്കുറ്റം ചുമത്തപ്പെട്ടയാള്‍ക്ക് വരെ വേണമെങ്കില്‍ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു രാഹുല്‍ ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശം.

ഇതിനെതിരെ 2018 ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ബിജെപി പ്രവര്‍ത്തകനായ പ്രതാപ് കത്യാറാണ് കേസുമായി കോടതിയെ സമീപിച്ചത്. കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും രാഹുല്‍ ഹാജരായിരുന്നില്ല.

ഇതേതുടര്‍ന്ന് രാഹുലിനെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള രാഹുലിന്റെ ഹര്‍ജി കഴിഞ്ഞവര്‍ഷം ജാര്‍ഖണ്ഡ് ഹൈക്കോടതി തീര്‍പ്പാക്കി. പിന്നാലെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുലിന്റെ ഹര്‍ജി ചൈബസ കോടതി തള്ളിയതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Related Articles
Next Story
Share it