പഞ്ചാബില്‍ എഎപി എം.എല്‍.എമാരെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ്; യോഗം വിളിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആധിപത്യം അവസാനിച്ച എഎപിക്ക് തിരിച്ചടിയായി പഞ്ചാബിലെ വിമതപ്പട. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിര്‍പ്പുള്ള എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ മുന്നൊരുക്കം നടത്തുകയാണ് കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

മുപ്പതോളം എഎപി എംഎല്‍എമാരുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന അവകാശവാദവുമായി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എഎപി തിരക്കിട്ട് യോഗം ചേരുന്നത്. പഞ്ചാബിലെ എഎപിയില്‍ ഭിന്നിപ്പുണ്ടാകുമെന്നും സര്‍ക്കാരില്‍ മാറ്റമുണ്ടാകുമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ പ്രതികരിച്ചിരുന്നു. ഇതോടെയാണ് വിഷയം ചര്‍ച്ചയായത്. 2022ലെ തിരഞ്ഞെടുപ്പില്‍ 92 സീറ്റുമായാണ് എഎപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റിലേ വിജയിക്കാനായുള്ളൂ.

'ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ തുടക്കമാണ്. കെജ്രിവാളും ഭഗവന്ത് മാനും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കിയത്. ഒഴിഞ്ഞുകിടക്കുന്ന ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തില്‍ കെജ്രിവാള്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. അതുവഴി പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമാകാനാണ് ശ്രമം' എന്ന് പ്രതാപ് സിങ് ബജ്വ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയാകാനാണ് കെജ്രിവാളിന്റെ നീക്കമെന്ന് ബിജെപി നേതാവ് സുഭാഷ് ശര്‍മയും പ്രതികരിച്ചു.

70ല്‍ 67 എംഎല്‍എമാരുമായി ഡല്‍ഹി ഭരിച്ചിരുന്ന എഎപിക്ക് ഇത്തവണ 22 സീറ്റിലേ ജയിക്കാനായുള്ളൂ. കേജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോമനാഥ് ഭാരതി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം പരാജയപ്പെടുകയും ചെയ്തു. 27 വര്‍ഷത്തിന് ശേഷമാണ് ഡെല്‍ഹിയില്‍ ബിജെപിക്ക് ഭരണം തിരിച്ചുകിട്ടുന്നത്. ഫലം അറിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Related Articles
Next Story
Share it