'ജീവന് ഭീഷണി, സംരക്ഷണം വേണം'; പരാതി നല്‍കി നടി ഗൗതമി

ചിലര്‍ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും നടി

ചെന്നൈ: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നുമുള്ള ആവശ്യവുമായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി. ഇതുസംബന്ധിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തന്റെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഗൗതമി പരാതിയില്‍ ആരോപിക്കുന്നു.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്ക് ഭീഷണികള്‍ വരുന്നുണ്ടെന്നും നടി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഗൗതമി, തന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒന്‍പത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പന്‍ എന്നയാള്‍ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് നേരത്തെ ഗൗതമി പരാതി നല്‍കിയിരുന്നു. പിന്നാലെ കോടതി നിര്‍ദ്ദേശപ്രകാരം തകര്‍ക്കഭൂമി സീല്‍ ചെയ്യുകയും ചെയ്തു. ഈ പ്രശ്‌നമാണ് ഇപ്പോള്‍ ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നില്‍ക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകരായി വേഷംമാറിയ വ്യക്തികള്‍ തന്നെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും നടിയുടെ പരാതിയില്‍ പറയുന്നു.

പ്രതിഷേധം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത് വ്യക്തിപരമായ സുരക്ഷയെക്കുറിച്ചുള്ള തന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. പൊലീസ് സംരക്ഷണവും തന്നെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗൗതമി പരാതിയില്‍ അഭ്യര്‍ത്ഥിച്ചു. നടിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കമല്‍ഹാസന്‍, രജനീകാന്ത് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിലൂടെ പേരുകേട്ട ഗൗതമി രാഷ്ട്രീയത്തിലും സജീവമാണ്. മുമ്പ് ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന അവര്‍ നിലവില്‍ എഐഎഡിഎംകെയിലാണ്.

Related Articles
Next Story
Share it