സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ. ഡല്‍ഹി വിചാരണ കോടതി സ്‌പെഷല്‍ ജഡ്ജ് കാവേരി ബവേജയാണ് ശിക്ഷ വിധിച്ചത്. കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യു കോടതി ഫെബ്രുവരി 12ന് കണ്ടെത്തിയിരുന്നു. നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് സജ്ജന്‍ കുമാര്‍.

വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള വിശ്വാസത്തെയും കെട്ടുറപ്പിനെയും ഇത്തരം സംഭവങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് സജ്ജന്‍ കുമാറിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനീഷ് റാവത്ത് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

1984 നവംബര്‍ 1ന് ഡല്‍ഹിയിലെ സരസ്വതി വിഹാറില്‍ ജസ്വന്ത് സിങ്ങിനെയും മകന്‍ തരുണ്‍ ദീപ് സിങ്ങിനെയും തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തു എന്നാണ് കേസ്. അക്രമി സംഘത്തെ നയിച്ചത് സജ്ജന്‍ കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

1991ലാണ് സജ്ജന്‍കുമാറിനെതിരെ എഫ്. ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. 1994 ല്‍ തെളിവില്ലെന്ന പേരില്‍ കുറ്റപത്രം തള്ളി. 2015ല്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. 2016 ല്‍ പുനരന്വേഷണം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ട എസ്.ഐ.ടി 2021ല്‍ സജ്ജന്‍കുമാറിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പാലം കോളനിയില്‍ 5 പേര്‍ കൊല്ലപ്പെട്ട കേസിലാണ് നേരത്തേ സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ് ലഭിച്ചത്. ഇതിനെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Related Articles
Next Story
Share it