കോഴിക്കോട്: കത്വ ഫണ്ട് തിരിമറി വിവാദത്തില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഡ്വ. ദിപികാ സിംഗ് രജാവത്തിന് മറുപടിയുമായി മൂസ്ലിം യൂത്ത് ലീഗ്. കേസില്‍ രണ്ടു പ്രാവശ്യം മാത്രമാണ് ദീപിക സിംഗ് കോടതിയില്‍ ഹാജരായതെന്നും മുബീന് ഫാറുഖി ഹാജരായത് പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു.
കേസില്‍ പത്താന്‍കോട്ട് കോടതിയുടെ വിധി പകര്‍പ്പും യൂത്ത് ലീഗ് നേതാക്കള്‍ മുബീന് ഫാറൂഖിയോടൊപ്പം കോടതിയുടെ മുമ്പില്‍ മാധ്യമങ്ങളെ കാണുന്ന ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു. ദീപിക സിംഗിനെ സിപിഎം തെറ്റിദ്ധരിപ്പിച്ചുവെന്ന് നേതാക്കള്‍ ആരോപിച്ചു. തങ്ങള്‍ക്ക് അവരോട് വിയോജിപ്പില്ലെന്നും ഈ കേസിനായി അവര്‍ ധാരാളം ചെയ്തിട്ടുണ്ടെന്നും ഡിവൈഎഫ്ഐയുടെ ഒരു നോട്ടം പോലും കേസിലേക്ക് എത്തിയിട്ടില്ലെന്നും യൂത്ത്ലീഗ് കുറ്റപ്പെടുത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസുഫ് പടനിലത്തിന്റെ വെളിപ്പെടുത്തലോടെയാണ് ഫണ്ട് തിരിമറി വിവാദം ഉര്‍ന്നത്. ഒരു കോടിയോളം രൂപ പിരിച്ചുവെന്നും ഇത് വകമാറ്റി ചെലവഴിച്ചുവെന്നുമാണ് ആരോപണം. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നയിച്ച കേരളയാത്രയെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ 15 ലക്ഷം രൂപ ഇതില്‍ നിന്നും തിരിമറി നടത്തിയെന്നും അരോപിച്ചിരുന്നു.
എന്നാല്‍ ഒരു രൂപ പോലും തട്ടിയിട്ടില്ലെന്നും 39,33,697 രൂപ മാത്രമാണ് പിരിച്ചതെന്നുമാണ് യൂത്ത് ലീഗ് ആദ്യം വിശദീകരിച്ചത്. കത്വ ഇരയുടെ ബന്ധുക്കള്‍ക്കും അഭിഭാഷര്‍ക്കുമടക്കം കൈമാറിയ വകയില്‍ ഈ തുക ചെലവായെന്നായിരുന്നു യൂത്ത് ലീഗ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. എന്നാല്‍ കത്വാ കേസ് നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്മാരാണെന്നും ഇതിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നും കേസില്‍ ഹാജരായ ദീപിക സിംഗ് രാജാവത് തന്നെ വെളിപ്പെടുത്തിയതോടെയാണ് യൂത്ത് ലീഗ് വീണ്ടും പ്രതിസന്ധിയിലായത്. പണം നല്‍കിയെന്ന് പറയുന്ന അഡ്വ. മുബീന് ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും വിശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തിയത്.