കാഞ്ഞങ്ങാട്: ഇടത് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ തന്റെ നേട്ടങ്ങളായി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി അവതരിപ്പിക്കുകയാണെന്ന് മുന്‍ എം.പി പി. കരുണാകരന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
താന്‍ എം.പിയായ കാലത്ത് ആരംഭിച്ചതും അനുമതി ലഭിച്ചതുമായ പദ്ധതികളെയും സിറ്റിംഗ് എം.പി തന്റെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണെന്നും കരുണാകരന് ആരോപിച്ചു.
എം.പി അഞ്ചുവര്‍ഷക്കാലം വികസന പ്രക്രിയയില്‍ ഇടപെടുന്നതില്‍ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് ഭരിക്കുമ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി കേരളത്തിലെ ഓഫീസ് അടച്ചുപൂട്ടി പോയതാണ്. പിന്നീട് വന്ന പിണറായി വിജയന് സര്‍ക്കാറിന്റെ ഇടപെടലിലാണ് ദേശീയപാത വികസനമാരംഭിച്ചതെന്നും കരുണാകരന് പറഞ്ഞു.
ഗെയിലിന്റെ അവസ്ഥയും ഇതുതന്നെയാണ്. ഗ്യാസ് പൈപ്പ് പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതും ഇടതു സര്‍ക്കാരാണ്. നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം വന്നത് എം.പി എന്ന നിലയില്‍ താന്‍ നടത്തിയ ഇടപെടലുകളുടെയും സമ്മര്‍ദങ്ങളുടെയും ഫലമാണ്. താന്‍ സത്യാഗ്രഹ സമരം വരെ നടത്തിയാണ് പാലം നേടിയെടുത്തത്. മണ്ഡലത്തില്‍ റെയില്‍വേ വികസനത്തില്‍ സിറ്റിംഗ് എം.പിയുടെ അവകാശ വാദങ്ങള്‍ അപഹാസ്യവും തമാശയുളവാക്കുന്നതുമാണ്.
എം.പിയുടെ ഇടപെടലോ മനസറിവോ പോലുമില്ലാതെ തന്നെ വന്നിട്ടുള്ള സ്കീമുകളും ട്രെയിന്‍ സ്റ്റോപ്പുകളും താന്‍ മുഖേന വന്നതാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രസ്താവനകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇറക്കുകയാണ്.
പ്രധാനമന്ത്രി തറക്കല്ലിടല്‍ നടത്തിയ മണ്ഡലത്തിലെ എട്ട് മേല്‍പ്പാലങ്ങള്‍ 2018ല്‍ താന്‍ എം.പി ആയിരുന്നപ്പോള്‍ അനുമതി ലഭിച്ചവയാണ്. അവയില്‍ ഒരെണ്ണത്തിന്റെ നിര്‍മ്മാണം പോലും നേരത്തെ ആരംഭിക്കാന്‍ എം.പിക്ക് സാധിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് താങ്ങായത് വി.എസ്, പിണറായി സര്‍ക്കാറുകളാണ്. കീടനാശിനി കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്കാന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ എം.പി പരാജയപ്പെട്ടതായും കരുണാകരന് കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാതയ്ക്ക് നിരന്തരം ഇടപെട്ടതിന്റെ ഫലമായി താനാണ് അനുമതി വാങ്ങിയത്. നിര്‍മ്മാണ പങ്കാളിയാകാന്‍ കേരള സര്‍ക്കാരിനെ കൊണ്ട് കത്ത് നല്‍കിപ്പിക്കാന്‍ കഴിഞ്ഞു എന്നാല്‍ കര്‍ണാടക ഇതുവരെയും കത്ത് നല്‍കിയിട്ടില്ല. എം.പി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷവും എം.പിക്ക് ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല- കരുണാകരന് ആരോപിച്ചു.
സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ഡോ. വി.പി.പി മുസ്തഫ എന്നിവരും സംബന്ധിച്ചു.