എമ്പുരാന്‍ എത്രകോടി നേടി; ഒദ്യോഗിക കണക്കുകള്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

മഞ്ഞുമ്മല്‍ ബോയ്‌സിനെ വീഴ്ത്തി മോഹന്‍ലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്.

മലയാളത്തിന്റെ എക്കാലത്തെയും വന്‍ ഹിറ്റ് ചിത്രമായിരിക്കുകയാണ് പൃഥ്വിരാജ്- മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ എമ്പുരാന്‍. റിലീസിന് പിന്നാലെ വിവാദം ഉടലെടുത്തെങ്കിലും റെക്കോര്‍ഡ് കലക്ഷനാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ കലക്ഷനെ കുറിച്ച് പല തരത്തിലുള്ള വിവരവും പുറത്തുവരുന്നുണ്ട്.

ചിത്രം 265 കോടിയില്‍ അധികം ഗ്രോസ് നേടിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ബിസിനസും കൂടി ചേരുമ്പോള്‍ 325 കോടി ചിത്രം നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സിനെ വീഴ്ത്തി മോഹന്‍ലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയി. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നതും ഈ മോളിവുഡ് ചിത്രം ആണ്.

ചിത്രത്തിന്റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ സംവിധായകന്‍ പൃഥ്വിരാജാണ് എന്നതും പ്രധാന ആകര്‍ഷണമാണ്. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു.

2025 ജനുവരി 26 ന് ആദ്യ ടീസര്‍ പുറത്ത് വിട്ടു കൊണ്ട് പ്രമോഷന്‍ ജോലികള്‍ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ നടീ നടന്‍മാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകള്‍ പുറത്തു വിടുന്നത് ഫെബ്രുവരി ഒന്‍പത് മുതല്‍ ആരംഭിച്ച്, ഫെബ്രുവരി 26 ന് അവസാനിച്ചു. മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്റര്‍, വീഡിയോ എന്നിവ പുറത്തുവിട്ടതോടെയാണ് അവതരണം പൂര്‍ത്തിയാകുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടര്‍ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 ന് എത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കില്‍, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെ ആണ് പ്രേക്ഷകര്‍ക്ക് നേരത്തെ പരിചയപ്പെടുത്തിയത്.

Related Articles
Next Story
Share it